28.7 C
Kottayam
Saturday, September 28, 2024

വ്യാജവാര്‍ത്തയുടെ പേരില്‍ കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ ചാനല്‍ എം.ഡിയാണ് 24 ന്യൂസിന്റേത്,വക്കീല്‍ നോട്ടീസിന് മറുപടി നല്‍കി ശങ്കു ടി ദാസ്

Must read

കൊച്ചി : വ്യാജ ചെമ്പോല വിഷയത്തില്‍ 24 ന്യൂസ് അയച്ച പരാതി വക്കീല്‍ നോട്ടീസിന് മറുപടി അയച്ച് അഡ്വക്കേറ്റ് ശങ്കു ടി ദാസ് . ചര്‍ച്ചയില്‍ ഉന്നയിച്ച ഓരോ വാചകത്തിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയും അവയില്‍ ഇപ്പോളും ഉറച്ചു നില്‍ക്കുകയും ചെയ്യുന്നുവെന്ന് ശങ്കു ടി ദാസ് മറുപടിയില്‍ വ്യക്തമാക്കുന്നു.വ്യാജ വാര്‍ത്തയുടെ പേരില്‍ കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ ചാനല്‍ എം.ഡിയാണ് 24 ന്യൂസ് ചീഫ് എഡിറ്റര്‍ ആയ ആര്‍. ശ്രീകണ്ഠന്‍ നായരെന്നും ജീവനക്കാരും ഇക്കാര്യത്തില്‍ മോശമല്ലെന്നും ശങ്കു ടി ദാസ് ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപമിങ്ങനെ

24 ന്യൂസിന്റെ വക്കീല്‍ നോട്ടീസിന് ഉള്ള മറുപടിയും തിരിച്ചുള്ള വക്കീല്‍ നോട്ടീസും.
To,
Adv. C. Unnikrishnan
104, Purva Grand Bay,
Marine Drive Extension,
Cochin – 18
Date: 14/October/2021
വിഷയം: 11/10/2021ന് ഇമെയില്‍ ആയി താങ്കള്‍ എനിക്കയച്ച വക്കീല്‍ നോട്ടീസിനുള്ള മറുപടി.
സര്‍,
താഴെ പ്രത്യക്ഷത്തില്‍ സമ്മതിക്കുന്ന സംഗതികള്‍ ഒഴികെ താങ്കള്‍ അയച്ച നോട്ടീസിലെ മുഴുവന്‍ പ്രസ്താവനകളെയും ഞാന്‍ നിഷേധിക്കുകയും അടിസ്ഥാന രഹിതവും ഉത്തമ വിശ്വാസമില്ലാത്തതും നിലനില്‍ക്കാത്തതുമെന്ന് കണ്ട് അവയെ അപ്പാടെ തള്ളികളയുകയും ചെയ്യുന്നു.

1. നോട്ടീസിന്റെ ആമുഖത്തില്‍ ‘TWNETY FOUR’ എന്ന വാര്‍ത്താ ചാനലിന് വേണ്ടിയാണ് താങ്കള്‍ പ്രസ്തുത നോട്ടീസ് അയക്കുന്നത് എന്ന് പ്രസ്താവിച്ചിട്ടുള്ളത് അവ്യക്തവും സംശയകരവുമാണ്. എന്റെ അറിവിലോ അന്വേഷണത്തിലോ അങ്ങനെയൊരു ചാനല്‍ മലയാളത്തില്‍ പ്രവര്‍ത്തിക്കുന്നതായി കാണാനായിട്ടില്ല. എങ്കിലും നോട്ടീസിലെ ശേഷമുള്ള പ്രസ്താവനകള്‍ കൊണ്ടും ആര്‍. ശ്രീകണ്ഠന്‍ നായര്‍ എന്ന ചീഫ് എഡിറ്ററുടെ പേര് കൊണ്ടും സര്‍വ്വോപരി നോട്ടീസിലുടനീളമുള്ള വ്യാജ വാര്‍ത്തയെ സംബന്ധിക്കുന്ന പ്രസ്താവനകള്‍ കൊണ്ടും ‘TWENTY FOUR’ എന്ന മലയാളം ന്യൂസ് ചാനലിനെ ആവണം താങ്കള്‍ പ്രതിനിധീകരിക്കുന്നത് എന്ന് ഊഹിക്കുന്നു. ആ നിലയിലാണ് ഈ മറുപടി അയക്കുന്നതും.

2. ‘താങ്കളുടെ കക്ഷി വളരെയേറെ യശസ്സുള്ള ഒരു മാധ്യമ സ്ഥാപനമാണെന്നും, മലയാള മാധ്യമങ്ങള്‍ക്കിടയില്‍ വലിയ സല്‍പ്പേരും പൊതുസമൂഹത്തിന്റെ വലിയ മതിപ്പും മൂന്ന് വര്‍ഷം കൊണ്ട് അവര്‍ സമ്പാദിച്ചിട്ടുണ്ടെന്നും, പ്രദേശികമായും ദേശീയ തലത്തിലും ചാനലിന് വലിയ കീര്‍ത്തി ഉണ്ടെന്നും’ മറ്റുമുള്ള താങ്കളുടെ നോട്ടീസിന്റെ ഒന്നാം ഖണ്ഡികയിലെ പ്രസ്താവനകള്‍ താങ്കള്‍ തന്നെ തെളിയിക്കേണ്ടതാണ്. പ്രസ്തുത ചാനലിന് എതിരെ സോഷ്യല്‍ മീഡിയയിലും മറ്റ് മാധ്യമങ്ങളിലും നിരന്തരമായി പ്രത്യക്ഷപ്പെടുന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളും പൊതു സമൂഹത്തില്‍ ഉയര്‍ന്നിട്ടുള്ള ജനരോഷവും നേരിട്ട് കാണുന്ന ഒരാള്‍ എന്ന നിലയില്‍ നേരെ മറിച്ചാണ് എന്റെ ബോധ്യം.

വ്യാജ വാര്‍ത്തയുടെ പേരില്‍ കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ ചാനല്‍ എം.ഡിയാണ് താങ്കളുടെ കക്ഷിയുടെ ചീഫ് എഡിറ്റര്‍ ആയ ആര്‍. ശ്രീകണ്ഠന്‍ നായര്‍ എന്ന വസ്തുത ഈ ഘട്ടത്തില്‍ താങ്കളെ ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. ശ്രീകണ്ഠന്‍ നായര്‍ ഷോ എന്ന പരിപാടിയിലൂടെ കോവിഡ് വ്യാപനത്തെ പറ്റി വ്യാജവും തെറ്റിദ്ധാരണാജനകവും പെരുപ്പിച്ച് കാട്ടിയതുമായ വിവരങ്ങളും കണക്കുകളും പ്രചരിപ്പിച്ചതിന്റെ പേരില്‍ തൃശ്ശൂര്‍ ഡി.എം.ഒയുടെ പരാതിയില്‍ വാടാനപ്പള്ളി പോലീസ് ശ്രീമാന്‍ ശ്രീകണ്ഠന്‍ നായരെ 2020 ഓഗസ്റ്റ് 14ന് അറസ്റ്റ് ചെയ്തിരുന്നു. അതേ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ‘അവിടെയും ഇവിടെയും കേട്ടതും ഗോസിപ്പുകളും വാര്‍ത്ത എന്ന പേരില്‍ പ്രചരിപ്പിക്കുകയല്ല മാധ്യമപ്രവര്‍ത്തകരുടെ ജോലി എന്നും, ഒരിക്കല്‍ കൊടുത്തു കഴിഞ്ഞ വാര്‍ത്ത പിന്നീട് തിരിച്ചെടുക്കാന്‍ ആവില്ലെന്ന് ഓര്‍ക്കണമെന്നും, അതുകൊണ്ട് തന്നെ പ്രക്ഷേപണത്തിന് മുന്‍പ് വാര്‍ത്ത സത്യമാണെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്’ എന്നും രൂക്ഷമായ ഭാഷയില്‍ കോടതി ടിയാനെ താക്കീത് ചെയ്യുകയുണ്ടായിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.

ചാനല്‍ എം.ഡി തന്നെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനു അറസ്റ്റില്‍ ആയ ശേഷവും ചാനലിന്റെ സല്‍പ്പേരിനെ പറ്റി താങ്കള്‍ ഉന്നയിച്ച അവകാശവാദം വിചിത്രമാണ്. എം.ഡിക്ക് പുറമേ ഇതേ ചാനലിന്റെ ഒന്നിലേറെ ജീവനക്കാരും പലവിധത്തില്‍ ആരോപണങ്ങളില്‍ പെട്ടവരും നിയമ നടപടികള്‍ നേരിടുന്നവരും ആണെന്നത് ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുമാണ്. മുട്ടില്‍ മരം മുറി കേസില്‍ അന്വേഷണത്തെ അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥനെ കള്ളക്കേസില്‍ കുടുക്കാനും പ്രതികളുമായി ഗൂഢാലോചന നടത്തിയതിന്റെ തെളിവുകള്‍ പുറത്തു വന്നതിന്റെ പേരില്‍ വിവാദത്തിലും പിന്നീട് സസ്‌പെന്‍ഷനിലുമായ ദീപക് ധര്‍മ്മടം 24 ന്യൂസിന്റെ റീജിയണല്‍ ഹെഡ് ആയിരുന്നു.

കേരള സര്‍വകലാശാലയില്‍ അധ്യാപകന്‍ ആയി ജോലി നേടി പ്രൊബേഷനില്‍ ഇരിക്കെ തന്നെ അവധിയെടുത്ത് 24 ന്യൂസ് ചാനലില്‍ അവതാരകന്‍ ആയും ജോലി ചെയ്തിരുന്ന അരുണ്‍ കുമാറിനെതിരെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് നിലപാട് എടുത്തതിനെ തുടര്‍ന്ന് ടിയാന് 24 ന്യൂസില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കല്‍ എന്ന വ്യാജ പുരാവസ്തു തട്ടിപ്പുകാരനുമായുള്ള സംശകരമായ ബന്ധങ്ങളുടെ പേരിലും, അയാളുടെ തട്ടിപ്പുകളുടെയും സഹായിയും ഇടനിലക്കാരനും ഒത്തുതീര്‍പ്പുകാരനും ആയെന്ന പേരിലും, അയാളോട് കൂട്ടു ചേര്‍ന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന പേരിലും 24 ന്യൂസിന്റെ കൊച്ചി റിപ്പോര്‍ട്ടര്‍ ആയ സഹിന്‍ ആന്റണിക്ക് എതിരെ ഇതിനകം പത്തോളം പരാതികള്‍ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ആയി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഇന്നലെ, 13/10/2021ന് ക്രൈം ബ്രാഞ്ച് ടിയാനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ഉണ്ടായിട്ടുണ്ട്. ഈ നിലയില്‍ എം.ഡി മുതല്‍ റിപ്പോര്‍ട്ടര്‍ വരെ പല നിലകളിലുള്ള നിയമ നടപടികള്‍ നേരിടുന്ന സ്ഥാപനത്തിന്റെ സല്‍പ്പേരിനെ പറ്റിയാണ് താങ്കള്‍ പറയുന്നത് എന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കട്ടെ.
ഇതിനെല്ലാം പുറമേ പന്തളം കൊട്ടാരത്തിന്റെ പേരും രാജമുദ്രയും ദുരുപയോഗം ചെയ്തു നിര്‍മ്മിച്ച വ്യാജ ചെമ്പോല തിട്ടൂരം ഉപയോഗിച്ച് ഹിന്ദു സമൂഹത്തില്‍ ജാതീയമായ ഭിന്നിപ്പും സ്പര്‍ദ്ധയും ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇത് വരെ 25000ത്തില്‍ ഏറെ പരാതികള്‍ 24 ന്യൂസ് ചാനലിന് എതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഒരു വാര്‍ത്താ ചാനലിന് എതിരെ കേന്ദ്ര സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ച സംഭവമാണിത്. താങ്കളുടെ കക്ഷിയുടെ യശസ്സും ജനപ്രീതിയും യഥാര്‍ത്ഥത്തില്‍ എത്രയാണെന്നത് ഈ വസ്തുതകള്‍ കൊണ്ട് തന്നെ വ്യക്തമാണല്ലോ.
ആയതിനാല്‍ ഒന്നാം ഖണ്ഡികയിലെ പ്രസ്താവനകള്‍ സ്വയം തെളിയിക്കാന്‍ ഞാന്‍ താങ്കളോട് ആവശ്യപ്പെടുന്നു.

3. ‘താങ്കളുടെ കക്ഷിയെ അപകീര്‍ത്തിപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ മാത്രം ഞാന്‍ 02/10/2021ന് രാത്രി ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയില്‍ പങ്കെടുത്തു എന്നും, ആ ചര്‍ച്ചയില്‍ താങ്കളുടെ കക്ഷിക്ക് എതിരെ ഞാന്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നും, ആ ചാനല്‍ ഡിബേറ്റ് തന്നെ ചോദ്യോത്തരങ്ങള്‍ മുന്‍കൂറായി തയ്യാറാക്കിയ സ്‌ക്രിപ്റ്റഡ് ചര്‍ച്ച ആയിരുന്നു എന്നും, ആയത് ഞാനും ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി. ജോണും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന ആണെന്ന് സംശയിക്കുന്നുവെന്നും’ മറ്റുമുള്ള താങ്കളുടെ നോട്ടീസിന്റെ രണ്ടാം ഖണ്ഡികയിലെ മുഴുവന്‍ പ്രസ്താവനകളും ഞാന്‍ നിഷേധിക്കുന്നു. ആയവ യാതൊരു അടിസ്ഥാനവും ഉത്തമ വിശ്വാസവുമില്ലാത്തതും തീര്‍ത്തും കളവായിട്ടുള്ളതുമായ ദുരാരോപണങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥ വസ്തുതകള്‍ താഴെ പറയും പ്രകാരമാണ്.

വിനു വി. ജോണ്‍ എന്ന ഏഷ്യാനെറ്റ് ന്യൂസിലെ വാര്‍ത്താ അവതാരകനുമായി ഞാന്‍ ആദ്യമായി ഫോണില്‍ സംസാരിക്കുന്നത് 2021 ഒക്ടോബര്‍ 2, ശനിയാഴ്ച വൈകുന്നേരം 4.31ന് മാത്രമാണ്. അന്നേ ദിവസം രാവിലെ 9.54ന് തന്നെ ഞാന്‍ വ്യാജ ചെമ്പോല തിട്ടൂരത്തിന്റെ വിഷയത്തില്‍ 24 ന്യൂസ് മാനേജ്‌മെന്റിനും റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിക്കും മോന്‍സണ്‍ മാവുങ്കലിനും എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി കൊടുക്കുകയും രാവിലെ 10 മണിയോട് കൂടി അക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനും മൂന്ന് ദിവസം മുന്‍പ് സെപ്റ്റംബര്‍ 29, ബുധനാഴ്ച രാത്രി തന്നെ ചെമ്പോല തിട്ടൂരത്തെ പറ്റി 24 ന്യൂസ് 2018 ഡിസംബറില്‍ പ്രക്ഷേപണം ചെയ്ത വാര്‍ത്തയുടെ വീഡിയോ സഹിതം വിശദമായ വിമര്‍ശന കുറിപ്പും പങ്കുവെച്ചിരുന്നു.

ഇതിനെല്ലാം ശേഷം എന്റെ പരാതി നിരവധി മാധ്യമങ്ങളില്‍ വാര്‍ത്ത ആയതിനെ തുടര്‍ന്ന് മാത്രമാണ് ആ വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാമോ എന്ന് അന്വേഷിച്ച് കൊണ്ട് വിനു വി. ജോണ്‍ എന്നെ വിളിക്കുന്നതും ഞാന്‍ ആയതിന് സമ്മതിക്കുന്നതും. അദ്ദേഹവുമായി ആദ്യം സംസാരിക്കുന്നതിനു മുന്‍പ് തന്നെ ചര്‍ച്ചയില്‍ ഉന്നയിച്ച എല്ലാ വാദങ്ങളും ഞാന്‍ ഫേസ്ബുക് പോസ്റ്റ് ആയും പോലീസില്‍ പരാതി ആയും ഉന്നയിച്ചിട്ടുണ്ട് എന്നിരിക്കെ ഞങ്ങള്‍ തമ്മില്‍ നടത്തിയ ഗൂഡലോചനയുടെ ഉത്പന്നമാണ് ചര്‍ച്ചയിലെ എന്റെ പ്രസ്താവനകള്‍ എന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല.

ഒക്ടോബര്‍ 2ന് ഉച്ചക്ക് 2.30ന് കോഴിക്കോട് മാനാഞ്ചിറയില്‍ വെച്ച് സമസ്ത നായര്‍ സമാജം സംഘടിപ്പിച്ച മാപ്പിള ലഹളയിലെ രക്തസാക്ഷികളെ പുണ്യാത്മാക്കള്‍ ആയി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു ഞാന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചിട്ടുണ്ട്. അതിന് ശേഷം വൈകുന്നേരം 6.30ന് മഞ്ചേരി പാണ്ടിക്കാട് വെച്ച് ബി.ജെ.പി സംഘടിപ്പിച്ച മാപ്പിള ലഹളയുമായി തന്നെ ബന്ധപ്പെട്ട സ്മൃതി സന്ധ്യ എന്ന പരിപാടിയിലും ഞാന്‍ പങ്കെടുത്തു വിഷയാവതരണം നടത്തിയിട്ടുമുണ്ട്. ഒരു പരിപാടി കഴിഞ്ഞു രണ്ടാമത്തെ പരിപാടി സ്ഥലത്തേക്ക് പോവുന്നതിനു ഇടയിലാണ് വിനു വി. ജോണിന്റെ കോള്‍ വന്നത് എന്നതിനാല്‍ ആദ്യം സമയത്തിന്റെ പ്രശ്നം കൊണ്ട് 8 മണി ചര്‍ച്ചക്ക് മലപ്പുറം സ്റ്റുഡിയോയില്‍ എത്താന്‍ പ്രയാസമായിരിക്കും എന്നാണ് ഞാന്‍ പറഞ്ഞത്.

തുടര്‍ന്ന് ഞാന്‍ പങ്കെടുക്കുന്ന യോഗം നടക്കുന്ന പാണ്ടിക്കാട്ടേക്ക് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനെ അയക്കുകയും, യോഗത്തില്‍ സംസാരിച്ചു കഴിഞ്ഞ ശേഷം സുമാര്‍ 7.45 ഓട് കൂടി മാത്രം അവിടെ അടുത്ത് താമസിക്കുന്ന ഒരു ബിജെപി കാര്യകര്‍ത്താവിന്റെ വീട്ടിലെത്തി അവിടെയിരുന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കുകയുമാണ് ചെയ്തത്. ഇക്കാര്യങ്ങള്‍ എല്ലാം ഫോണ്‍ കോള്‍ രേഖകള്‍ കൊണ്ടും സാക്ഷികളെ കൊണ്ടും എനിക്ക് തെളിയിക്കാന്‍ സാധിക്കും. ആയതു കൊണ്ട് തന്നെ നേരത്തേ ചോദ്യോത്തരങ്ങള്‍ തയ്യാറാക്കിയ ഒരു സ്‌ക്രിപ്റ്റഡ് ചര്‍ച്ചയായിരുന്നു അന്നത്തേത് എന്ന നിങ്ങളുടെ ആരോപണവും നിലനില്‍ക്കുന്നതല്ല.

അന്നത്തെ ചര്‍ച്ചയില്‍ ഉന്നയിച്ച ഓരോ വാചകത്തിന്റെയും പൂര്‍ണ്ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുകയും അവയില്‍ ഇപ്പോളും ഉറച്ചു നില്‍ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അന്നത്തെ ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞ ഏത് വാചകമാണ് തെറ്റായത് എന്നും അത് എപ്രകാരമാണ് താങ്കളുടെ കക്ഷിക്ക് അപകീര്‍ത്തി ഉണ്ടാക്കിയത് എന്നും നോട്ടീസില്‍ എവിടെയും താങ്കള്‍ ചൂണ്ടി കാട്ടിയിട്ടില്ല എന്നത് കൂടി ഇതോടൊപ്പം സൂചിപ്പിക്കട്ടെ.

4. താങ്കളുടെ നോട്ടീസിന്റെ മൂന്നാം ഖണ്ഡികയില്‍ 05/10/2021 തീയതിയിലെ എന്റെ ഫേസ്ബുക് പോസ്റ്റ് അത് പോലെ പകര്‍ത്തി വെയ്ക്കുകയും പ്രസ്തുത പോസ്റ്റ് താങ്കളുടെ കക്ഷിയുടെ വിശ്വാസ്യതയും സല്‍പ്പേരും കളങ്കപ്പെടുത്തുകയും അവര്‍ക്ക് പൊതുസമൂഹത്തിന് മുന്നില്‍ അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തു എന്ന് പൊതുവില്‍ പ്രസ്താവിക്കുകയല്ലാതെ അതിലെ ഏത് വാചകമാണ് അപകീര്‍ത്തികരമായത് എന്ന് എടുത്തു പറയുകയോ അതെങ്ങനെ താങ്കളുടെ കക്ഷിയുടെ സല്‍പ്പേര് ഇടിച്ചു എന്ന് വിശദീകരിക്കുകയോ ചെയ്യുന്നില്ല. ഈ സുഗമ ശൈലി എനിക്ക് വളരെ കൗതുകരമായാണ് അനുഭവപ്പെട്ടത്. താങ്കള്‍ അയക്കുന്ന നോട്ടീസ് താങ്കളുടെ ഇഷ്ടപ്രകാരം തയ്യാറാക്കാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോളും പൊതുവെ കണ്ടു പരിചയിച്ചിട്ടുള്ള സാമ്പ്രദായികയും നിയമപരവുമായ നോട്ടീസ് രീതി ഇതല്ലെന്ന് പറയാതെയും വയ്യ.

Cause of Action പോലും വ്യക്തമാക്കാതെയും Mala Fide സ്ഥാപിക്കാതെയും Conspiracy എന്ന ആരോപണത്തിന് യാതൊരു തെളിവും നിരത്താതെയും Defamation എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാതെയും Damages തിട്ടപ്പെടുത്തിയതിന്റെ Methodology വിവരിക്കാതെയും വെറും പൊതു പ്രസ്താവനകളും പരത്തി പറച്ചിലുകളും മാത്രം ഉപയോഗിച്ചും മനസ്സില്‍ വന്നൊരു നല്ല തുക നഷ്ടപരിഹാര സംഖ്യയായി കാണിച്ചും എതിര്‍കക്ഷിയെ Intimidate ചെയ്യാനും ശേഷം അതുപയോഗിച്ച് ഒരു വാര്‍ത്ത കൊടുത്ത് വ്യക്തിഹത്യ നടത്തി പ്രതികാരം ചെയ്യാനും മാത്രമായി അയിച്ചിട്ടുള്ള ഇപ്രകാരമൊരു നോട്ടീസിന് യാതൊരു നിയമസാധുതയുമില്ല.

05/10/2021ന് ഞാനെഴുതിയ ഫേസ്ബുക് പോസ്റ്റ് 29/09/2021ന് മോന്‍സണ്‍ മാവുങ്കലിന്റെ വ്യാജ പുരാവസ്തു ശേഖരത്തില്‍ ഉണ്ടായിരുന്ന വ്യാജ ചെമ്പോല തിട്ടൂരം ‘ശബരിമലയെ സംബന്ധിക്കുന്ന ഏറ്റവും ആധികാരികവും പഴക്കമുള്ളതുമായ രേഖയാണെന്നും, അത് പ്രകാരം ശബരിമലയില്‍ ആചാരങ്ങളും ആരാധനകളും നടത്താന്‍ മലയരയ വിഭാഗക്കാര്‍ക്കും ചീരപ്പഞ്ചിറ എന്ന ഈഴവ കുടുംബത്തിനും മാത്രമാണ് അധികാരികമെന്നും, അങ്ങനെയിരിക്കെ ബ്രാഹ്മണരായ താഴ്മണ്‍ മഠം എന്ന തന്ത്രി കുടുംബം എങ്ങനെ ശബരിമല ക്ഷേത്രത്തില്‍ സുപ്രധാന സ്ഥാനത്ത് എത്തി എന്നത് വിചിത്രമാണെന്നും’ മറ്റും ആരോപിച്ചു കൊണ്ട് 24 ന്യൂസ് ചാനലില്‍ സഹിന്‍ ആന്റണി മൂന്ന് വര്‍ഷം മുന്‍പ് അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ വീഡിയോ സഹിതം ഞാന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് കോപ്പി റൈറ്റ് എന്ന സാങ്കേതിക തടസ്സം ഉന്നയിച്ച് താങ്കളുടെ കക്ഷി ഫേസ്ബുക്കില്‍ നിന്ന് റിമൂവ് ചെയ്യിച്ചതിന് എതിരെ ഞാന്‍ നടത്തിയ ഉത്തമ ബോധ്യത്തിലുള്ള പ്രതികരണമാണ്.

സ്വന്തം വ്യാജ വാര്‍ത്താ വീഡിയോക്ക് പോലും പകര്‍പ്പവകാശം ഉന്നയിക്കുന്ന താങ്കളുടെ കക്ഷിയുടെ നടപടിയെ ആണ് ആക്ഷേപ ഹാസ്യത്തിലൂടെ പ്രസ്തുത പോസ്റ്റില്‍ ഞാന്‍ വിമര്‍ശിച്ചത്. ആയതുമൂലം താങ്കളുടെ കക്ഷിക്ക് എന്തെങ്കിലും അപകീര്‍ത്തി സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി എന്റെ പോസ്റ്റ് അല്ല, താങ്കളുടെ കക്ഷിയുടെ പ്രവര്‍ത്തി തന്നെയാണ് എന്ന് ഓര്‍മിപ്പിക്കുന്നു.

5. ‘ചെമ്പോല വിഷയത്തില്‍ താങ്കളുടെ കക്ഷി വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി ഞാന്‍ ആരോപിച്ചു എന്നും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ താങ്കളുടെ കക്ഷി ആ വിഷയത്തില്‍ യാതൊരു വ്യാജ വാര്‍ത്തയും പ്രസിദ്ധീകരിച്ചിട്ടേ ഇല്ലെന്നും” താങ്കളുടെ നോട്ടീസിന്റെ നാലാം ഖണ്ഡികയില്‍ പ്രസ്താവിച്ചിട്ടുള്ളത് തീര്‍ത്തും അസത്യമാണ്. മോന്‍സണ്‍ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന വ്യാജ ചെമ്പോല എടുത്ത് കാണിച്ച് താങ്കളുടെ കക്ഷി 2018 ഡിസംബര്‍ 10ന് ഒരു തെറ്റായ വാര്‍ത്ത പ്രക്ഷേപണം ചെയ്തു എന്നതും, അത് ചാനലിന് പുറമേ താങ്കളുടെ കക്ഷിയുടെ യൂട്യൂബ്, ഫേസ്ബുക്, വെബ്‌സൈറ്റ് എന്നിവ വഴിയും പ്രചരിപ്പിച്ചു എന്നതും, അത് കേരളീയ സമൂഹത്തില്‍ വലിയ ചര്‍ച്ചയായി മാറി എന്നതും പൊതുമധ്യത്തിലുള്ളതും അനിഷേധ്യവുമായ വസ്തുതയാണ്. പ്രസ്തുത ചെമ്പോലയും അതിന്മേലുള്ള താങ്കളുടെ കക്ഷിയുടെ വാര്‍ത്തയും വ്യാജമാണെന്നത് എന്റെ ആരോപണമല്ല, ഇതിനകം എല്ലാവരാലും അംഗീകരിക്കപ്പെട്ട സത്യവുമാണ്.

മോന്‍സണ്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലാവുകയും അയാളുടെ പക്കലുണ്ടായിരുന്നതും പുരാവസ്തു എന്ന് ടിയാന്‍ അവകാശപ്പെട്ടിരുന്നതുമായ സാമഗ്രികള്‍ എല്ലാം തന്നെ വ്യാജമായിരുന്നു എന്ന് പുറത്തു വരികയും ചെയ്തതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ ആ ചെമ്പോലയുടെ ആധികാരികത ചോദ്യം ചെയ്തിരുന്നു. അതേ തുടര്‍ന്ന് വിഷയത്തില്‍ പഠിച്ചു പ്രതികരിച്ച വിദഗ്ദര്‍ എല്ലാം തന്നെ പ്രസ്തുത ചെമ്പോല കൃത്രിമമായി നിര്‍മിച്ചതാണ് എന്ന് വ്യക്തമാക്കുകയുണ്ടായിട്ടുണ്ട്. താങ്കളുടെ കക്ഷി പ്രക്ഷേപണം ചെയ്ത വാര്‍ത്തയില്‍ പ്രത്യക്ഷപ്പെട്ടു ചെമ്പോല വായിച്ച പൈതൃക പഠന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറലായ എം.ആര്‍. രാഘവ വാര്യര്‍ തന്നെ അതേ തുടര്‍ന്ന് ആ ചെമ്പോലയുടെ ആധികാരികതയില്‍ ഉറപ്പില്ലെന്നും, ഓലയുടെ പഴക്കമോ സ്വഭാവമോ ഒന്നും താന്‍ പരിശോധിച്ചിട്ടില്ലെന്നും, അതില്‍ എഴുതിയത് വായിക്കുക മാത്രമാണ് ചെയ്തതെന്നും ഏറ്റു പറഞ്ഞിരുന്നു.

താങ്കളുടെ കക്ഷി പ്രക്ഷേപണം ചെയ്ത വാര്‍ത്തയെ തുടര്‍ന്ന് ഈ ചെമ്പോലയെ ആശ്രയിച്ച് ഒരു പ്രബന്ധം തന്നെ ചമച്ച ഇ. സന്തോഷ് എന്ന ഗവേഷകന്‍ പോലും ഇപ്പോള്‍ ചെമ്പോലയുടെ ആധികാരികതക്ക് ഉറപ്പ് പറയാനാവില്ല എന്ന നിലപാടിലേക്ക് മാറിയിട്ടുണ്ട് എന്നതും ശ്രദ്ധിക്കണം.
പണ്ഡിതനും വിഷയ വിദഗ്ദനുമായ പ്രൊഫ. എം.ജി. ശശിഭൂഷണ്‍ ഓലയുടെ കനം കുറവ്, അതില്‍ കാണുന്ന റൗണ്ട് സീലിന്റെ കാലഗണന, അതിന്റെ ഉള്ളടക്കത്തില്‍ മലങ്കുറവന്മാരെയും മലമ്പണ്ടാരങ്ങളെയും ഒഴിവാക്കി മലയരയരെ മാത്രം പരാമര്‍ശിച്ചതിലെ ദുരൂഹത എന്നീ തെളിവുകള്‍ മുന്‍നിര്‍ത്തി പ്രസ്തുത ചെമ്പോല ഒരു വ്യാജ നിര്‍മ്മിതി ആണെന്ന് ആധികാരികമായി പ്രസ്താവിച്ചിരുന്നു. അത് കൂടാതെ സമാനമായൊരു ചെമ്പോല ചീരപ്പഞ്ചിറ കുടുംബത്തിന് ശബരിമലയില്‍ വെടി വഴിപാട് നടത്താനുണ്ടായിരുന്ന അവകാശം തുരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എടുത്തു കളഞ്ഞതിനെതിരെ 1960കളില്‍ കേരളാ ഹൈക്കോടതിയില്‍ നടന്ന കേസില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു എന്നും, അത് എ. ശ്രീധര മേനോനും വി.ആര്‍. പരമേശ്വരന്‍ പിള്ളയും അടങ്ങിയ വിദഗ്ദ സമതി ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പരിശോധിക്കുകയും ആയത് കേസിന്റെ ആവശ്യാര്‍ത്ഥം വ്യാജമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നെന്നും, അക്കാര്യം യശഃശരീരനായ ശ്രീമാന്‍ വി.ആര്‍. പരമേശ്വരന്‍ പിള്ള തന്നെ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഇതിനെല്ലാം പുറമെ, ഇക്കഴിഞ്ഞ 11/10/2021 തീയതിയില്‍ ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി തന്നെ കേരള നിയമസഭയില്‍ ”ഈ ചെമ്പോലയുടെ കാര്യത്തില്‍ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് തെറ്റായ രീതിയില്‍ വ്യാജമായി നിര്‍മ്മിച്ചതാണ് എന്ന് ഇതിനകം തന്നെ ഏകദേശം വ്യക്തമായി കഴിഞ്ഞിട്ടുണ്ട്” എന്ന് പ്രസ്താവിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും, അന്വേഷണത്തില്‍ കണ്ടെത്തുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഫലപ്രദമായ നടപടി ഉണ്ടാവുമെന്നും ഉറപ്പ് പറഞ്ഞിട്ടുമുണ്ട്. അപ്രകാരം സംസ്ഥാന മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതും സഭാരേഖകളില്‍ ഇടം പിടിച്ചതുമായ സംഗതിയാണ് ചെമ്പോലയുടെ വ്യാജത എന്നിരിക്കെ ആ ചെമ്പോലയെ ആശ്രയിച്ച് താങ്കളുടെ കക്ഷി പ്രക്ഷേപണം ചെയ്ത റിപ്പോര്‍ട്ട് വ്യാജ വാര്‍ത്ത ആണെന്നത് നിഷേധിക്കാനാവില്ല.

പ്രസ്തുത വ്യാജ വാര്‍ത്ത അവതരിപ്പിച്ച സഹിന്‍ ആന്റണിയെ താങ്കളുടെ കക്ഷി കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തതായും പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മേപ്പടി റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ നല്‍കിയത് വ്യാജ വാര്‍ത്തയാണെന്ന് താങ്കളുടെ കക്ഷിയും ഇതിനകം സമ്മതിച്ചു കഴിഞ്ഞുവെന്നാണ് അര്‍ത്ഥം. ആ നിലയ്ക്ക് അത് പറയുന്നവരെ ആക്രമിക്കുന്നതിന് പകരം ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മാന്യമായി ക്ഷമാപണം നടത്തുന്നതാവും താങ്കളുടെ കക്ഷിക്ക് ഭൂഷണം എന്നതും സാന്ദര്‍ഭികമായി ചൂണ്ടി കാണിക്കട്ടെ.

6. താങ്കളുടെ നോട്ടീസിന്റെ അഞ്ചാം ഖണ്ഡികയില്‍ 06/10/2021 തീയതിയിലെ എന്റെ ഫേസ്ബുക് പോസ്റ്റ് അതേ മട്ടില്‍ പകര്‍ത്തി വെച്ച് കൊണ്ട്, ‘വിനു വി. ജോണ്‍ അവതരിപ്പിച്ച ഒരു ന്യൂസ് ഡിബേറ്റിന്റെ സ്വാധീനത്തിലും സമ്മര്‍ദ്ധത്തിലും വഴങ്ങി താങ്കളുടെ കക്ഷിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഞാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു താങ്കളുടെ കക്ഷിക്കെതിരെ പരാതി നല്‍കുകയും മറ്റുള്ളവരെയും അങ്ങനെ പരാതി നല്‍കാന്‍ പ്രേരിപ്പിക്കുകയും അത് വഴി താങ്കളുടെ കക്ഷിക്ക് മാധ്യമങ്ങള്‍ക്കിടയിലുള്ള വിശ്വാസ്യതയും പൊതുസമൂഹത്തിന് മുന്നിലുള്ള സല്‍പ്പേരും കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു’ എന്നും മറ്റും പ്രസ്താവിച്ചിരിക്കുന്നത് തീര്‍ത്തും അടിസ്ഥാനരഹിതവും അസത്യവുമാണ്.
വിനു വി. ജോണ്‍ അവതരിച്ച ന്യൂസ് ഡിബേറ്റ് എങ്ങനെയാണ് എനിക്ക് മേല്‍ ഇപ്രകാരമൊരു പരാതി സമര്‍പ്പിക്കാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുക എന്നത് തന്നെ യുക്തി കൊണ്ട് മനസിലാക്കാന്‍ സാധിക്കുന്നതല്ല. ആയതിനു എന്തെങ്കിലും വിശദീകരണമോ തെളിവോ നിരത്താന്‍ താങ്കളാവട്ടെ തയ്യാറായിട്ടുമില്ല. വിനു വി. ജോണുമായി എനിക്ക് അടുത്ത ബന്ധമോ എനിക്ക് മേല്‍ ടിയാന് എന്തെങ്കിലും സ്വാധീന ശേഷിയോ ഇല്ലെന്നത് ഈ മറുപടി നോട്ടീസിന്റെ മൂന്നാം ഖണ്ഡികയില്‍ ഞാന്‍ വിവരിച്ചിട്ടുള്ളതാണ്.

ഞാന്‍ എന്റെ സ്വയം ബോധ്യത്തിന്റെയും ഉത്തമ വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് ഏത് വിഷയത്തിലും ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്നും ആരുടേയും സമ്മര്‍ദ്ദത്തിനോ സ്വാധീനത്തിനോ ഞാന്‍ വഴിപ്പെടാറില്ലെന്നും ഉത്തരവാദിത്വത്തോടെ വ്യക്തമാക്കുന്നു.മേല്‍പ്പറഞ്ഞത് താങ്കളുടെ കക്ഷിയുടെ കാര്യത്തിലും ബാധകമായിരിക്കുന്നതുമാണ്.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് പരാതി നല്‍കിയതിലോ സമാന രീതിയില്‍ പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നവരെ സഹായിച്ചതോ അപകീര്‍ത്തിപ്പെടുത്തലിന്റെ പരിധിയില്‍ വരുന്ന പ്രവര്‍ത്തിയല്ലെന്നും താങ്കളെ ഞാന്‍ ഓര്‍മിപ്പിക്കുന്നു. ഇക്കാര്യത്തില്‍ Defamation നിര്‍വചിക്കുന്ന IPC Section 499 ന്റെ Exception Eight താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.

”IPC 499, Eighth Exception – Accusation preferred in good faith to autho­rised person – It is not defamation to prefer in good faith an accusation against any person to any of those who have lawful authority over that person with respect to the subject-matter of accusation.’
ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി എന്നത് താങ്കളുടെ കക്ഷി ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളുടെ തെറ്റായ പ്രവര്‍ത്തികള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ നിയമപ്രകാരം അധികാരമുള്ള ‘Lawful Authority’ ആണെന്നിരിക്കെ, പ്രസ്തുത മന്ത്രാലയത്തിന് നല്‍കുന്ന സദുദ്ദേശത്തിലുള്ള പരാതി എന്നത് നിയമത്തിലെ എട്ടാം ഒഴിവ് പ്രകാരം അപകീര്‍ത്തിപ്പെടുത്തലല്ല. ആയതിന്മേല്‍ യാതൊരു നിയമ നടപടിയും സാധ്യവുമല്ല.

7. ‘ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ചെമ്പോല പന്തളം കൊട്ടാരത്തിന്റെ രാജശാസനം ആണെന്ന് അവകാശപ്പെട്ടു 10/12/2018ന് താങ്കളുടെ കക്ഷി ഒരു വ്യാജ വാര്‍ത്ത പ്രക്ഷേപണം ചെയ്തതായി ഞാന്‍ ആരോപിച്ചു എന്നും, അത് താങ്കളുടെ കക്ഷിയെ അപകീര്‍ത്തിപ്പെടുത്താനും പ്രേക്ഷകര്‍ക്ക് ഇടയില്‍ താങ്കളുടെ കക്ഷിയുടെ വിശ്വാസ്യത തകര്‍ക്കാനും മലയാള മാധ്യമങ്ങള്‍ക്കിടയിലെ സല്‍പ്പേര് കളങ്കപ്പെടുത്താനും ബോധപൂര്‍വ്വം ഞാന്‍ ചെയ്തതാണെന്നും, ആയതിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്നും’ മറ്റും താങ്കളുടെ നോട്ടീസിന്റെ ആറാം ഖണ്ഡികയില്‍ പ്രസ്താവിച്ചിട്ടുള്ളതിന് യാതൊരു അടിസ്ഥാനവുമില്ല.
എന്റേത് വെറും ആരോപണം അല്ലെന്നും, സത്യം ആണെന്നും, ആയതിനു തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലം ഉണ്ടെന്നും, ആയത് കൊണ്ട് തന്നെ എന്റെ പ്രസ്താവന അപകീര്‍ത്തിപ്പെടുത്തലിന്റെ പരിധിയില്‍ വരില്ലെന്നും താങ്കളെ ഓര്‍മിപ്പിക്കട്ടെ.

ഇക്കാര്യത്തില്‍ Defamation നിര്‍വചിക്കുന്ന IPC Section 499 ന്റെ Exception One താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.
‘IPC 499, First Exception – Imputation of truth which public good requires to be made or published.’
ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ ഭേദഭാവങ്ങളൊക്കെ മറന്നു ഒറ്റക്കെട്ടായി സംഘടിച്ച ഹിന്ദു സമൂഹത്തെ ജാതീയമായി ഭിന്നപ്പിക്കാനും അവര്‍ക്കിടയില്‍ പരസ്പര സ്പര്‍ദ്ധ വളര്‍ത്താനുമാണ് ശബരിമല വിശ്വാസി പ്രക്ഷോഭം കരുത്ത് പ്രാപിച്ച 2018 ഡിസംബര്‍ മാസത്തില്‍ ചില സമുദായങ്ങള്‍ക്ക് മാത്രമാണ് ശബരിമലയില്‍ ആരാധനക്ക് അവകാശമെന്നും അവിടെ ബ്രാഹ്മണര്‍ക്ക് യാതൊരു അധികാരവുമില്ലെന്നും നിലവിലെ തന്ത്രി കുടുംബം ക്ഷേത്രത്തിന്റെ നിര്‍ണ്ണായക സ്ഥാനത്ത് എത്തിയതിന് പിന്നില്‍ ദുരൂഹത ഉണ്ടെന്നും അത് ദ്രാവിഡ ആരാധനാ കേന്ദ്രത്തില്‍ നടന്ന ബ്രാഹ്മണ അധിനിവേശം ആണെന്നുമുള്ള തെറ്റായ സന്ദേശം പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള വ്യാജ ചെമ്പോല തിട്ടൂരം പുറത്തു വരുന്നത്. അത് ഹൈന്ദവ ഐക്യത്തെ തകര്‍ക്കാനും വിശ്വാസി പ്രക്ഷോഭത്തെ ആട്ടിമറിക്കാനുമുള്ള ഗൂഢാലോചനയായിരുന്നു. അത് തുറന്നു പറയുന്നത് പൊതു നന്മയെ കരുതി സത്യം പറയല്‍ മാത്രമാണ്. നന്മയെ കരുതി സത്യം പറയുന്നത് നിയമത്തിലെ ഒന്നാം ഒഴിവ് പ്രകാരം അപകീര്‍ത്തിപ്പെടുത്തലല്ല.

8. താങ്കളുടെ നോട്ടീസിന്റെ ഏഴ് – എട്ട് ഖണ്ഡികളിലായി നടത്തിയിരിക്കുന്ന പ്രസ്താവനകള്‍ക്ക് യാതൊരു സാധുതയും ഉത്തമ വിശ്വാസവുമില്ല. ‘താങ്കളുടെ കക്ഷി പ്രസ്തുത വാര്‍ത്ത പ്രക്ഷേപണം ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പ് 08/12/2018ന് ‘ദേശാഭിമാനി’ എന്ന പത്രം ശബരിമലയുമായി ബന്ധമുള്ള ചെമ്പോലയെ പറ്റി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു എന്നും, ആയത് മറച്ചു വെച്ച് താങ്കളുടെ കക്ഷിക്ക് എതിരെ മാത്രം ദുരുദ്ദേശത്തോടെയും ശത്രുതാ ഭാവത്തോടെയും ഞാന്‍ നടപടി സ്വീകരിച്ചത് താങ്കളുടെ കക്ഷിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ഗൂഡ ലക്ഷ്യത്തോടെയാണെന്നും, ആയതിനു ഞാന്‍ താങ്കളുടെ കക്ഷിയുടെ വിരോധികളായ മാധ്യമ സ്ഥാപനങ്ങളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും’ പ്രസ്താവിച്ചിട്ടുള്ളത് തീരെ ശരിയല്ല.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ ആദ്യം എഴുതിയ ഫേസ്ബുക് പോസ്റ്റില്‍ മുതല്‍ സമര്‍പ്പിച്ച പരാതികളിലും പങ്കെടുത്ത ചര്‍ച്ചകളിലും വരെ ഒന്നിലുമൊഴിയാതെ ഇതേ വ്യാജ വാര്‍ത്ത ദേശാഭിമാനി, അഴിമുഖം, നാരദാ ന്യൂസ് എന്നീ മാധ്യമ സ്ഥാപനങ്ങളും ഇതേ മട്ടിലോ ഇതിലും അപകടകരമായോ പ്രസിദ്ധീകരിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ആയത് കൊണ്ട് തന്നെ മറ്റ് മാധ്യമ സ്ഥാപനങ്ങളുടെ പേര് മറച്ചു വെച്ച് താങ്കളുടെ കക്ഷിയെ മാത്രം ആക്രമിച്ചു എന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. അഥവാ അവര്‍ക്കെതിരെയും സമാനമായ രീതിയില്‍ പരാതികള്‍ ഞാന്‍ സമര്‍പ്പിക്കണം എന്നതാണ് താങ്കളുടെ കക്ഷിയുടെ ആവശ്യമെങ്കില്‍ അക്കാര്യം ഞാന്‍ പരിഗണിക്കുന്നതാണ്.
തീയതിയുടെ കാര്യത്തില്‍ താങ്കള്‍ ഉന്നയിച്ചിട്ടുള്ളത് കേവലം സാങ്കേതികമായ ഒരു തര്‍ക്കം മാത്രമാണ്. ഞാന്‍ ദേശാഭിമാനി പത്രം വരുത്തുകയോ വായിക്കുകയോ ചെയ്യുന്ന ആളല്ല എന്നത് കൊണ്ട് തന്നെ ആദ്യം അവരാണ് വാര്‍ത്ത കൊടുത്തതെങ്കില്‍ പോലും അതെന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്തതാണ്. ഞാനുള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകള്‍ പ്രസ്തുത വ്യാജ വാര്‍ത്ത ആദ്യമായി കണ്ടതും ചര്‍ച്ച ചെയ്തതും താങ്കളുടെ കക്ഷി അത് പ്രക്ഷേപണം ചെയ്തപ്പോളാണ്. ദേശാഭിമാനി പരിമിതമായ സര്‍ക്കുലേഷനും അതില്‍ കുറവ് വായനക്കാരും മാത്രമുള്ള ഒരു പാര്‍ട്ടി പത്രമാണെന്നതും പരാമര്‍ശിക്കപ്പെട്ട മറ്റ് രണ്ട് ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമാണെന്നതും എന്നാല്‍ താങ്കളുടെ കക്ഷി മലയാളം ന്യൂസ് ചാനല്‍ റേറ്റിംഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ഒരു മുഖ്യധാരാ മാധ്യമം ആണെന്നതും പരിഗണിക്കുമ്പോള്‍ നിങ്ങളുടെ വാര്‍ത്തകള്‍ തമ്മില്‍ വിസിബിലിറ്റിയുടെയോ ഇമ്പാക്റ്റിന്റെയോ കാര്യത്തില്‍ യാതൊരു താരതമ്യവുമില്ലെന്നത് ബോധ്യപ്പെടേണ്ടതാണ്.

15. താങ്കള്‍ മുഖാന്തിരം എനിക്കയച്ച വക്കീല്‍ നോട്ടീസ് താങ്കളുടെ കക്ഷി ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ ആയതിന് ഞാന്‍ അയക്കുന്ന ഈ മറുപടി നോട്ടീസ് ഏത് വിധേനയും പ്രസിദ്ധപ്പെടുത്താന്‍ എനിക്കും അധികാരമുണ്ടായിരിക്കുന്നതാണ്.

(ഒപ്പും സീലും)
അഡ്വ. ശങ്കു ടി. ദാസ്
*Original copy to be printed and send on my letter pad.
** Copy retained at my office for further proceedings if any.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week