മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം ലഭിക്കുംവരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം ലഭിക്കുംവരെ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ പ്രധാനമന്ത്രിപദം രാജിവെച്ച ഹസീന, രാജ്യംവിട്ട് തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയിരുന്നു.

ഇന്ത്യയില്‍നിന്ന് ലണ്ടനിലേക്ക് പോകാനാണ് അവരുടെ പദ്ധതിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നത്. യു.കെയില്‍ രാഷ്ട്രീയ അഭയം നേടാനാണ്‌ ഹസീനയുടെ നീക്കം. 76-കാരിയായ ഹസീന, സഹോദരി രെഹാനയ്‌ക്കൊപ്പമാണ് ബംഗ്ലാദേശ് വിട്ടത്. രെഹാനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്.

അതേസമയം ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്‍കുന്ന വിഷയവുമായി ബന്ധപ്പെട്ട് യു.കെയില്‍നിന്ന് ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ലെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ഹസീനയുടെ ഇളയ സഹോദരിയാണ് രെഹാന. ഇവരുടെ മകള്‍ തുലിപ് സിദ്ദിഖ്, ബ്രിട്ടിഷ് പാര്‍ലമെന്റിലെ ലേബര്‍ പാര്‍ട്ടിയുടെ അംഗമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News