26.5 C
Kottayam
Wednesday, May 1, 2024

പണിതീരാത്ത വെട്ടുകല്ലു വീട്,ഷഹനയുടെ വീട് തെരഞ്ഞെത്തിയവർ കണ്ടത് ഞെട്ടിയ്ക്കുന്ന കാഴ്ചകൾ, ഭർത്താവ് റിമാൻഡിൽ

Must read

കോഴിക്കോട്:ചെറുവത്തൂര്‍ : നടിയും പരസ്യചിത്ര മോഡലുമായ ഷഹനയുടെ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് നാടും ബന്ധുക്കളും സുഹൃത്തുക്കളും.

ആത്മഹത്യ ആണോ കൊലപാതകമാണോ എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നിരവധി ദുരൂഹതകള്‍ ഉയരുന്നതിനിടെയിലും മോഡലിന്റെ സ്വദേശമായ കാസര്‍കോട്ടെ ചെറുവത്തൂരില്‍ പലരും വീട് തേടി അന്വേഷണമായിരുന്നു. കാസര്‍കോട് സ്വദേശിയായ ഷഹനയെ ഇന്നലെ രാവിലെയാണ് കോഴിക്കോട്ടെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചാനലുകളില്‍ ഷഹനയുടെ ആത്മഹത്യ വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ ചെറുവത്തൂരുകാര്‍ അമ്ബരന്നു. കാരണം, മണിക്കൂറുകളോളം തിരഞ്ഞിട്ടും ഷഹനയുടെ വിവരങ്ങള്‍ ആര്‍ക്കും ലഭിച്ചില്ല.

അന്വേഷണത്തിന് ഒടുവിലാണ് ചീമേനി ഗ്രാമപ്പഞ്ചായത്തിലെ വലിയപൊയില്‍ ഉച്ചിത്തിടിലില്‍ ഷഹനയുടെ ഉമ്മയും സഹോദരങ്ങളും അടുത്തിടെ താമസമാക്കിയെന്ന വിവരം നാട്ടുകാര്‍ മനസിലാക്കുന്നത്. നടിയുടെ വീട് അന്വേഷിച്ചെത്തിയവര്‍ക്ക് അടച്ചിട്ട വീടാണ് കാണാന്‍ കഴിഞ്ഞത്. ഇവരെക്കുറിച്ച്‌ ഒന്നുമറിയില്ലെന്ന് സമീപവാസികളും പറയുന്നു.

രണ്ടുമാസം മുന്‍പാണ് ചീമേനി വലിയപൊയില്‍ ഉച്ചിത്തിടിലില്‍ സ്വന്തമായി ഭൂമി വാങ്ങി കൊച്ചുവീട് വെച്ചത്. ഭാഗികമായി പൂര്‍ത്തിയായ വീട്ടിലാണ് ഉമൈബയും മക്കള്‍ ബിലാലും നദീനും താമസം. നേരത്തെ കാസര്‍കൊട് ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍ പ്രദേശത്താണ് ഇവര്‍ താമസിച്ചിരുന്നത്. ഷഹന പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് ജിയുപിഎസ് വിദ്യാലയത്തിലാണ്. മകള്‍ ഷഹനയും (20) സജ്ജാദുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷമായി. നടിയും മോഡലുമൊക്കെയായി ജീവിതം കരുപ്പിടിപ്പിച്ചുവരവെയാണ് കഴിഞ്ഞദിവസം കോഴിക്കോട്ട് ഭര്‍ത്താവിനൊപ്പം താമസിക്കുന്ന വാടകവീട്ടില്‍ തൂങ്ങിമരിച്ചതായി വിവിരം ലഭിച്ചത്.

സ്വന്തം വീട്ടിലേക്ക് മകളുടെ വരവ് കാത്തിരുന്ന ഉമൈബയ്ക്കും കുടുംബത്തിനും കേള്‍ക്കേണ്ടി വന്നത് മരണവാര്‍ത്ത. ജീവിതത്തില്‍ പ്രയാസങ്ങള്‍ ഒരുപാട് അനുഭവിക്കേണ്ടിവന്ന ഉമൈബയും കുടുംബവും വിവിധയിടങ്ങളില്‍ വാടകവീട്ടിലായിരുന്നു താമസം. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ഉമ്മയും സഹോദരങ്ങളും പൊലീസിനോട് പറഞ്ഞത്.

ഷഹനയുടെ മരണം കൊലപാതകം തന്നെയെന്നു സഹോദരന്‍ പറഞ്ഞു. ഉയരമുള്ള ഷഹന ജനലഴിയില്‍ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമാണ്. കൊന്നശേഷം കെട്ടിത്തൂക്കിയതാകാം. സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണമെന്നും ബിലാല്‍ പറഞ്ഞു. ‘പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം എന്നത് ആത്മഹത്യ എന്നാണ്. അതിനോടു യോജിക്കുന്നില്ല. കൂടുതല്‍ പരിശോധനകള്‍ നടത്തണം. തൂങ്ങിയ കയര്‍, മുറിയിലെ സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം. അഞ്ച് അടിക്കു മുകളില്‍ ഉയരമുള്ള ഷഹന ആ ജനലഴിയില്‍ തൂങ്ങിയെന്നത് വിശ്വസിക്കാനാകില്ല-സഹോദരന്ന്‍ പ്രതികരിച്ചു.

മരണത്തിനു തൊട്ടുമുന്‍പു വരെ നല്ലപോലെ മര്‍ദനമേറ്റിട്ടുണ്ടെന്ന് മൃതദേഹം കണ്ടവര്‍ പറഞ്ഞു. ബലം പ്രയോഗിച്ച ലക്ഷണങ്ങള്‍ കാണുന്നുണ്ട്. കഴുത്തിനു പിന്നില്‍ നിറം മാറിയിട്ടുണ്ട്. കയ്യിലും പിടിച്ചുവലിച്ചതിന്റെ പാടുകളും മുറിവുകളും ഉണ്ട്. സജ്ജാദ് കെട്ടിത്തൂക്കിയതാണെന്നാണ് സംശയം. സജ്ജാദിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച്‌ ഷഹന പരാതി പറഞ്ഞിരുന്നു.

അയാളുടെ കൂട്ടുകെട്ട് മോശമാണ്. കൂട്ടുകാരുടെ കൂടെ പോയിക്കഴിഞ്ഞാല്‍ പിന്നെ പ്രശ്നങ്ങളാണ്. അയാളുടെ ഉമ്മയ്ക്കും ഇതില്‍ പങ്കുണ്ട്. ഉമ്മയുടെ കാര്യം പലതവണ തന്നോടു പറഞ്ഞിട്ടുണ്ട്. ഷഹനയെയും സജ്ജാദിനെയും വേര്‍പിരിക്കാമെന്ന് ആ ഉമ്മ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും സഹോദരന്‍ പറയുന്നു.

അവനെ ദുബായ്ക്ക് അയയ്ക്കാം എന്നൊക്കെ പറഞ്ഞു. പരാതി പറയുമ്ബോള്‍ വീട്ടിലേക്കു വാ എന്നിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് പലതവണ പറഞ്ഞിട്ടും ഷഹന കേട്ടിട്ടില്ല. അങ്ങോട്ടുവന്നാല്‍ തന്റെ ജീവിതം അല്ലേ പോകുന്നത്. ഞാന്‍ എങ്ങനെങ്കിലും അഡ്ജസ്റ്റ് ചെയ്തോളാം. നമുക്ക് നോക്കാം എന്നായിരുന്നു ഷഹനയുടെ മറുപടി’ സഹോദരന്‍ ബിലാല്‍ കൂട്ടിച്ചേര്‍ത്തു. ഗുരുതര ആരോപണങ്ങളാണ് ഷഹനയുടെ ബന്ധുക്കള്‍ ഉയര്‍ത്തുന്നത്. ഇതെല്ലാം പൊലീസ് പരിശോധിക്കും. അയല്‍ക്കാരുടെ മൊഴിയും കേസില്‍ നിര്‍ണ്ണായകമാണ്.

ഷഹനയും സജ്ജാദും തമ്മില്‍ സ്ഥിരം വഴക്കുണ്ടായിരുന്നതായി അയല്‍ക്കാര്‍ വെളിപ്പെടുത്തി. നേരത്തെ ഒന്നുരണ്ടു തവണ പ്രശ്‌നമുണ്ടായ സമയത്ത് അവരുടെ വീട്ടില്‍പോയിരുന്നു. ആ സമയത്ത് സജ്ജാദ് നോര്‍മല്‍ ആയിരുന്നില്ലെന്നാണ് തോന്നിയത്. വഴക്കുണ്ടാവുന്ന സമയത്ത് മുകളിലേക്ക് ആരും വരേണ്ട, ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നമാണ്, നിങ്ങളാരും ഇടപെടേണ്ടെന്നാണ് സജ്ജാദ് പറഞ്ഞിരുന്നതെന്നും അയല്‍ക്കാര്‍ പറയുന്നു.

ജോലി കഴിഞ്ഞ് രാത്രി 12 മണിക്കൊക്കെയാണ് സജ്ജാദ് വീട്ടിലെത്തിയിരുന്നത്. രണ്ടരമാസം ആയിട്ടുള്ളൂ ദമ്ബതിമാര്‍ ഇവിടെ താമസം ആരംഭിച്ചിട്ട്. മറ്റുള്ളവരുമായി അധികം പരിചയമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ഷഹന സംസാരിക്കുന്നില്ല, എല്ലാവരും ഓടിവരൂ എന്ന് സജ്ജാദ് വിളിച്ചുപറയുകയായിരുന്നു. വന്നപ്പോള്‍ ഷഹന സജ്ജാദിന്റെ മടിയില്‍ കിടക്കുന്നതാണ് കണ്ടതെന്നും അയല്‍ക്കാരനായ ഹസന്‍ പറഞ്ഞു.

ഷഹനയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ‘ആ കയര്‍ കണ്ടാല്‍ തൂങ്ങിമരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ശരീരത്തില്‍ പാടുകളുണ്ട്. തലേദിവസം എന്നെദിവസം വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നത്. കൂടുതല്‍ അവസരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും സംവിധായകര്‍ വിളിച്ചതായും പറഞ്ഞിരുന്നു’- ഷഹനയുടെ സഹോദരന്‍ ബിലാല്‍ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week