ഷഹബാസിന്റെ കൊലപാതകം; പ്രതികളായ വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞ് പരീക്ഷാ ബോർഡ്

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം തടഞ്ഞ് പരീക്ഷാ ബോര്‍ഡ്. അന്വേഷണ പുരോഗതിക്കനുസരിച്ച് ആവശ്യമെങ്കില്‍ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ ബോര്‍ഡ് അറിയിച്ചു.

ആദ്യഘട്ടത്തില്‍, വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കരുത് എന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടികളെ പരീക്ഷ എഴുതിച്ചത്. വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ സുരക്ഷാ സംവിധാനം ഒരുക്കിയാണ് കുട്ടികളെ പരീക്ഷ എഴുതിച്ചത്. വിദ്യാര്‍ത്ഥികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 13-ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരി 27-ന് നടന്ന ഏറ്റുമുട്ടലില്‍ സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിക്കെ മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് മുഹമ്മദ് ഷഹബാസ് (15) മരിച്ചത്. ഒരുസംഘം വിദ്യാര്‍ഥികള്‍ ഷഹബാസിനെ ആസൂത്രിതമായി മര്‍ദിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. വെഴുപ്പൂര്‍ റോഡിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്ന ആറ് പത്താംക്ലാസ് വിദ്യാര്‍ഥികളാണ് കേസിലെ കുറ്റാരോപിതര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News