‘തെറി പറഞ്ഞാൽ പോകുമെന്ന് വിചാരിച്ചോ? കാർ തടഞ്ഞ ഡിവൈഎഫ്ഐക്കാരുടെ മുന്നിലിറങ്ങി ഷാഫി

‘തെറി പറഞ്ഞാൽ പോകുമെന്ന് വിചാരിച്ചോ?’: കാർ തടഞ്ഞ ഡിവൈഎഫ്ഐക്കാരുടെ മുന്നിലിറങ്ങി ഷാഫി

വടകര ∙ നഗരത്തിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. ‘രാഹുൽ മാങ്കൂട്ടത്തിലിനു സംരക്ഷണമൊരുക്കിയില്ലേ’ എന്ന മുദ്രാവാക്യവുമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫിയുടെ കാർ തടഞ്ഞത്. പിന്നാലെ പുറത്തിറങ്ങിയ ഷാഫിക്കും പ്രവർത്തകർക്കുമിടയിൽ പൊലീസ് വലയം തീർത്ത് സംരക്ഷണം ഒരുക്കുകയായിരുന്നു.

‘‘തെറിപറഞ്ഞാൽ കേട്ടുനിൽക്കില്ല, ആരെയും പേടിച്ചുപോകില്ല’’ എന്ന് കാറിൽ നിന്നിറങ്ങിയ ഷാഫി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ‘‘അതിനു വേറെ ആളെ നോക്കണം, നായെ, പട്ടി എന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കുമെന്നു കരുതേണ്ട. സമരം ചെയ്യാനുള്ള അവകാശം മാനിക്കുന്നു. ധൈര്യമുണ്ടെങ്കിൽ ആർജവമുണ്ടെങ്കിൽ പിണറായി വിജയനെതിരെ സമരം ചെയ്യ്’’ എന്നും സമരക്കാരോട് ഷാഫി പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യവുമായി നിലകൊണ്ടതോടെ പൊലീസ് വലയത്തിൽ നിന്നിറങ്ങി വന്ന ഷാഫി, കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നിന്ന് മാധ്യമപ്രവർത്തകരോട് പ്രതികരിച്ച ശേഷമാണ് മടങ്ങിയത്. 

‘‘സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഞങ്ങൾ ഇതുവരെ ഭയന്നിട്ടില്ല. സമരം ചെയ്യാനുളള അവകാശത്തെ ചോദ്യം ചെയ്യാനും ഉദ്ദേശിക്കുന്നില്ല. പക്ഷെ സമരത്തിന്റെ പേരിൽ വന്നിട്ട് ആഭാസത്തരം പറയുകയും ചോദിക്കുകയും ചെയ്യുകയെന്നത് ശരിയല്ല. പ്രതിഷേധവുമായി എത്തിയവർക്ക് പരുക്കു പറ്റരുതെന്നു കരുതി വാഹനം നിർത്താനാണ് ഞാൻ പറഞ്ഞത്. എന്നാൽ പ്രതിഷേധത്തിന്റെ പേരിൽ നായ, പട്ടി എന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കാൻ വേറെ ആളെ നോക്കണം. ഏതുസമരക്കാർ വന്നാലും. അങ്ങനെ വടകരയിൽ നിന്ന് പേടിച്ചുപോകാൻ ഉദ്ദേശിക്കുന്നില്ല. ഇവിടെ തന്നെ കാണും’’ – ഷാഫി പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് ജീപ്പിൽ കൊണ്ടുപോയ ശേഷമാണ് ഷാഫി പറമ്പിലും പ്രവർത്തകരും പിരിഞ്ഞുപോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News