സ്വർണ്ണ നിറമുള്ള ആ 22 കാരി,മോഷണകാലത്ത് കത്തികാട്ടിയുള്ള ലൈംഗികാതിക്രമം,’തസ്കരൻ’ മണിയൻ പിള്ളയ്ക്കെതിരെ കേസ്

കൊച്ചി:മോഷണകാലത്തെ വീരകഥകള്‍ യൂട്യൂബിലൂടെ തുറന്ന് പറഞ്ഞ തസ്‌കരന്‍ മണിയന്‍ പിള്ളക്കെതിരെ കേസ് . കത്തികാട്ടി ഭീഷണിപ്പെടുത്തി 22കാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തലിലാണ് കേസ്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

‘തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ’ എന്ന കൃതിയിലൂടെ ശ്രദ്ധേയനായ ആളാണ് മണിയന്‍ പിള്ള. കഴുത്തില്‍ കത്തി വച്ച്‌ മിണ്ടിയാല്‍ അരിഞ്ഞുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി ആക്രമിച്ചതെന്ന് മണിയന്‍പിള്ള വീഡിയോയില്‍ പറയുന്നുണ്ട്. ഈയൊരു തെറ്റ് മാത്രമേ ചെയ്തുള്ളൂ എന്നും മണിയന്‍ പിള്ള പറയുന്നു.

വീടുകളില്‍ കയറുമ്ബോള്‍ സുന്ദരികളായ സ്ത്രീകളുണ്ടാകും, അത്തരം അനുഭവത്തിലൂടെ പോകുമ്ബോള്‍ ടെംപ്‌റ്റേഷനോ ആകര്‍ഷണമോ ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

‘ഗൗണിന്റെ ഒരു കുടുക്ക് മാത്രം ഇട്ട സ്വര്‍ണനിറമുള്ള 22കാരി, അവളെ ഞാന്‍..’ എന്ന ചിത്രത്തിനൊപ്പം നൈറ്റ് ഡ്രസില്‍ ഒരു യുവതിയുടെ ഫോട്ടോ കൂടി മങ്ങിയ പശ്ചാത്തലത്തില്‍ നല്‍കിയാണ് യൂട്യൂബ് ചാനല്‍ വീഡിയോ സംപ്രേഷണം ചെയ‌്തത്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനം കടുത്തതോടെ വീഡിയോ പിന്‍വലിച്ചു.

സംഭവത്തില്‍ മണിയന്‍ പിള്ളയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. അഭിമുഖം നടത്തിയ യൂട്യൂബ് ചാനലിനെതിരേ ഐടി ആക്‌ട് പ്രകാരം കേസ് ചാര്‍ജ് ചെയ്യാനും നിര്‍ദേശം നല്‍കിയതായി പി. സതീദേവി പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുന്നതരം പരാമര്‍ശങ്ങള്‍ ഉള്ളതിനാലാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കാനും അതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്‌ . മണിയന്‍പിള്ള പറഞ്ഞ കാര്യങ്ങളില്‍ അന്വേഷണം നടത്താനും കമ്മിഷന്‍ ഉത്തരവിടുമെന്ന് സതീദേവി വ്യക്തമാക്കി.

ഐടി ആക്‌ട് പ്രകാരം യൂട്യൂബ് ചാനലിനെതിരായി നടപടിയെടുക്കാനും സൈബര്‍ സെല്ലിനെ അറിയിച്ച്‌ സാമൂഹ മാദ്ധ്യമങ്ങളില്‍ നിന്ന് കണ്ടന്റ് ഒഴിവാക്കാനും ഉള്ള നിര്‍ദേശം നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News