പന്തളത്ത് വധൂവരന്മാരുടെ ബന്ധുക്കളും നാട്ടുകാരും തമ്മില്‍ കൂട്ടയടി; സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

വാഹന പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; പന്തളത്ത് വധൂവരന്മാരുടെ ബന്ധുക്കളും നാട്ടുകാരും തമ്മില്‍ കൂട്ടയടി; കൂട്ടയടിയില്‍ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

പന്തളം: വിവാഹത്തിനിടെ വധൂവരന്മാരുടെ ബന്ധുക്കളും നാട്ടുകാരും തമ്മില്‍ വാഹന പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കവും കൂട്ടയടിയും. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പന്തളം ജങ്ഷനില്‍ ശിവ രഞ്ജിനി ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കല്യാണത്തിന് പങ്കെടുക്കാനെത്തിയ പത്തനാപുരം സ്വദേശികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

കടക്കാട് സ്വദേശിയായ യുവതിയുമായുള്ള വിവാഹത്തിന് വരന്‍ കൊല്ലം ഇടമണ്‍ പറങ്കിമാംവിള സ്വദേശി അജ്മലിനൊപ്പം പത്തനാപുരത്തുനിന്നും എത്തിയ സംഘം വാഹനം പാര്‍ക്ക് ചെയ്യുന്ന വഴിയില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സമീപത്തെ ഷീബ ക്ലോത്ത് സെന്ററിലെ പാര്‍ക്കിങ് ഏരിയയില്‍ വിവാഹത്തിനെത്തിയവരുടെ വാഹനം കടത്തി വിട്ടില്ല.

തുടര്‍ന്ന് വിവാഹത്തിനെത്തിയവര്‍ വാഹനം വഴിയില്‍ ഇടുകയായിരുന്നു. പിന്നാലെ കല്യാണ ആഡിറ്റോറിയത്തിലേക്ക് എത്തിയ പന്തളം കടക്കാട് മന്‍സൂര്‍ മന്‍സില്‍ മുഹമ്മദ് മന്‍സൂര്‍ (52), ഭാര്യ റംലാബീഗം എന്നിവരെ പത്തനാപുരത്തുനിന്ന് എത്തിയ ബിന്‍ഹാന്‍, നിജാസ് എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചു. ഇതോടെ വധുവരന്മാരുടെ നാട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

തലക്ക് പരിക്കേറ്റ മുഹമ്മദ് മന്‍സൂറിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മന്‍സൂര്‍ മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്.ടി.യു ജില്ല ജനറല്‍ സെക്രട്ടറിയാണ്. പത്തനാപുരത്തുനിന്ന് എത്തിയ സംഘം മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കൂട്ടയടിയില്‍ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവമറിഞ്ഞ് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News