ചണ്ഡീഗഢ്: ഹരിയാണയിലെ പഞ്ച്കുളയിൽ കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ച നിലയിൽ. ഡെറാഡൂൺ സ്വദേശിയായ പ്രവീൺ മീത്തൽ, അദ്ദേഹത്തിന്റെ മാതാപിതാക്കൾ, ഭാര്യ, മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
പ്രവീൺ മീത്തൽ കുടുംബത്തോടൊപ്പം പഞ്ച്കുളയിലെ ബാഗേശ്വർ ധാമിൽ ഒരു ആത്മീയ പരിപാടിയിൽ പങ്കെടുക്കാൻ വന്നതായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സെക്ടർ 27-ൽ ഒരു വീടിനു പുറത്ത് പാർക്ക് ചെയ്തിരുന്ന ലോക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് ഏഴുപേരും ഉണ്ടായിരുന്നത്. കാറിനുള്ളിൽ കുടുംബാംഗങ്ങൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ്, അബോധാവസ്ഥയിലായിരുന്ന കുടുംബാംഗങ്ങളെ കാർ ഡോർ തുറന്ന് പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വലിയ കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പഞ്ച്കുളയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

