KeralaNews

‘പൊലീസും ഫയര്‍ഫോഴ്‌സും കഴിഞ്ഞാല്‍ പിന്നെ സേവാഭാരതി’; മേപ്പടിയാന്‍ സംവിധായകന്‍

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ചിത്രം മേപ്പടിയാന്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ തന്നെ സിനിമക്ക് നേരെ വലിയ തോതില്‍ വിമര്‍ശനവും ഉയര്‍ന്നു. സിനിമ ഹിന്ദുത്വ ആശയങ്ങളെയും ഹിന്ദുത്വ സംഘടനകളെയും വെള്ളപൂശുന്നതായി സമൂഹ മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിഷ്ണു മോഹന്‍.നിസാര കാര്യങ്ങളുടെ പേരിലാണ് വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത് എന്ന് വിഷ്ണു മോഹന്‍ പറഞ്ഞു. കൊവിഡിന്റെ സമയമായതിനാല്‍ ആംബുലന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. പലരും വലിയ തുക ചോദിച്ചു. സേവാ ഭാരതി ആംബുലന്‍സ് സൗജന്യമായി നല്‍കാന്‍ തയ്യാറായതോടെയാണ് സിനിമയില്‍ അത് ഉപയോച്ചിത് എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ജിഒ ആണ് സേവാഭാരതി. അതിനാല്‍ അത് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് വിഷ്ണു മോഹന്‍ ചോദിക്കുന്നു. നാളെ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതിനെ പറ്റി ഒരു സിനിമ ചെയ്യുമ്പോള്‍ അവരെ ഒഴിച്ച് നിര്‍ത്താന്‍ പറ്റില്ല എന്നും വിഷ്ണു മോഹന്‍ പറഞ്ഞു. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസിനും ഫയര്‍ഫോഴ്‌സിനും ശേഷം മുന്‍പന്തിയില്‍ താന്‍ കണ്ടിട്ടുള്ള സംഘടനയാണ് സേവാഭാരതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ചു കുരിയന്‍ ആണ് നായികയാകുന്നത്.

അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവര്‍ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് ഷാമീറാണ് നിര്‍വ്വഹിക്കുന്നത്. ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂര്‍ത്തീകരിച്ചത്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ കുമാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം രമേശും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മേപ്പടിയാന്‍ സിനിമയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഇത്തരം പ്രചാരണങ്ങളില്‍ ആരും വിശ്വസിക്കരുതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു മേപ്പടിയാന്‍ സിനിമയ്ക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഉണ്ണി മുകുന്ദന്‍ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. ചിത്രത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങളുടെ സ്‌ക്രീന്‍ റെക്കോര്‍ഡുകളും താരം പങ്കുവെച്ചിരുന്നു. മേപ്പടിയാന്‍ ഒരു കുടുംബ ചിത്രമാണെന്നും സിനിമ എന്താണെന്ന് അറിയാന്‍ എല്ലാവരും സിനിമ കാണമമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഇവിടെ എല്ലാ വ്യക്തമാണ്. മേപ്പടിയാന്‍ തീര്‍ത്തും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യന്‍ അയാളുടെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് സിനിമ. എന്നാല്‍ ചില അനാവശ്യമായ പ്രചാരണങ്ങള്‍ സിനിമയ്ക്കെതിരെയുണ്ട്. സിനിമ എന്താണെന്ന് അറിയാന്‍ എല്ലാവരും സിനിമ കാണണമെന്നും ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം നേടിയ മികച്ച പ്രതികരണത്തില്‍ നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. എന്തൊക്കെ കാരണങ്ങളാല്‍ മേപ്പടിയാന്‍ തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാവുന്നുവെന്ന് ഉണ്ണി പറയുന്നു.

ഉണ്ണി മുകുന്ദന്റെ കുറിപ്പ്

‘ഒരിക്കലും ‘മറ്റൊരു ചിത്രം’ അല്ല എനിക്ക് മേപ്പടിയാന്‍. എന്നെ വെല്ലുവിളിച്ച ചിത്രമാണ് ഇത്. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ പ്രോജക്റ്റിനുവേണ്ടി ഞാന്‍ നല്‍കിയ ഓരോ സെക്കന്‍ഡും അത് അര്‍ഹിക്കുന്നതായിരുന്നു എന്നു പറയാന്‍ അഭിമാനമുണ്ട്. മേപ്പടിയാന്‍ കണ്ട്, എന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് നല്‍കിയ എല്ലാവര്‍ക്കും നന്ദി. ഇനി കാണാനുള്ളവര്‍ കാണുക.

മനക്കരുത്തിനെക്കുറിച്ചും ബോധ്യങ്ങളെക്കുറിച്ചും പ്രതീക്ഷയെക്കുറിച്ചുമാണ് മേപ്പടിയാന്‍. ‘ജയകൃഷ്ണനാ’വാന്‍ വിഷ്ണു മോഹന്‍ എന്ന യുവ രചയിതാവിലും സംവിധായകനിലും പ്രതീക്ഷയര്‍പ്പിച്ചതും, പിന്നീട് ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് എത്തിയതും, നിലവിലെ പശ്ചാത്തലത്തിലും വാഗ്ദാനം ചെയ്തിരുന്നതുപോലെ ചിത്രം തിയറ്ററുകളില്‍ എത്തിച്ചതുമൊക്കെ എക്കാലവും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കും. ഈ സ്‌നേഹത്തിന് നന്ദി. മേപ്പടിയാന്‍ ഇഷ്ടപ്പെട്ട്, സോഷ്യല്‍ മീഡിയയില്‍ പ്രശംസ അറിയിച്ചവര്‍ക്കെല്ലാം നന്ദി. എല്ലാ മെസേജുകള്‍ക്കും കോളുകള്‍ക്കും നന്ദി. ഇതായിരുന്നു ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്, ഇതിനുവേണ്ടിയായിരുന്നു ഞാന്‍ എപ്പോഴും പരിശ്രമിച്ചത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിലെ എന്റെ സംഘാംഗങ്ങള്‍ക്കും ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും മേപ്പടിയാനിലെ മുഴുവന്‍ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി’.

ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്നും വേറിട്ട കഥാപാത്രമാണ് മേപ്പടിയാനിലെ ജയകൃഷ്ണന്‍. കഥാപാത്രത്തിനായി ശാരീരികമായ മേക്കോവറും നടത്തിയിരുന്നു ഉണ്ണി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button