രാജ്യത്തെ ഞെട്ടിച്ച് പുതിയ ആരോപണങ്ങൾ; തിരിച്ചടി നേരിട്ട് അദാനി ഓഹരികൾ, നഷ്ടം 7%വരെ

സെബി മേധാവി മാധബി പുരി ബുച്ചിന്റെ പ്രതികരണത്തിനെതിരെ വീണ്ടും ചോദ്യങ്ങളുയര്‍ത്തി ഹിന്‍ഡെന്‍ബെര്‍ഗ്. സ്വഭാവ ഹത്യ നടത്താനുള്ള ശ്രമമാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റേതെന്ന ബുച്ചിന്റെ പരാമര്‍ശത്തെയാണ് ഹിന്‍ഡെന്‍ബര്‍ഗ് വീണ്ടും നേരിടുന്നത്.

പതിവുപോലെ എക്‌സ് പോസ്റ്റില്‍തന്നെയാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണം. നിര്‍ണായകമായ നിരവധി പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ബുച്ചിന്റെ പ്രതികരണമെന്നായിരുന്നു പോസ്റ്റ്. മറ്റ് പ്രധാന കാര്യങ്ങള്‍കൂടി ഉള്‍പ്പെടുന്നുവെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

ആരോപണങ്ങള്‍ക്ക് പിന്നാലെ തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ് ഓഹരികള്‍. അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരി വില ഏഴ് ശതമാനത്തോളം ഇടിഞ്ഞു. അദാനി എന്റര്‍ പ്രൈസസിന്റെ ഓഹരി വിലയാകട്ടെ അഞ്ച് ശതമാനത്തിലേറെയും താഴ്ന്നു.

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളില്‍ സെബി മേധാവി മാധബിക്കും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും പങ്കാളിത്തമുണ്ടെന്ന ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണമായിരുന്നു വീണ്ടുമൊരു വിവാദത്തിന് തിരികൊളുത്തിയത്. വ്യക്തി ഹത്യക്കുള്ള ശ്രമമാണെന്നായിരുന്നു മാധവി ഇതിനെതിരെ പ്രസ്താവനയിലൂടെ പ്രതികരിച്ചത്.

പല തവണ സെബി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുള്ളതാണെന്നും അതിന് മറുപടി നല്‍കാതെ സെബിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നുമായിരുന്നു മാധബി പ്രതികരിച്ചത്. ഓരോ ആരോപണങ്ങള്‍ക്കും മറുപടി പറഞ്ഞാണ് മാധബിയും ധവാല്‍ ബുച്ചും സംയുക്ത പ്രസ്താവനയിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News