കൊവിഡ് വാക്‌സിന്‍ തയ്യാര്‍; ഉപയോഗത്തിന് അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂന: കൊവിഡ് വാക്‌സിന്‍ അനുമതിക്കായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ നല്‍കി. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് കമ്പനി ഞായറാഴ്ച അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ സമര്‍പ്പിച്ച ആദ്യ ഇന്ത്യന്‍ കമ്പനിയാണിത്. നാലുകോടി ഡോസ് വാക്‌സിന്‍ തയാറാണെന്നും ഡിസംബര്‍ മാസത്തോടെ പത്തു കോടി ഡോസുകള്‍ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് എന്ന കൊവിഡ് പ്രതിരോധ വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നതു സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ രാജ്യത്തു പുരോഗമിച്ചു വരികയാണ്.

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ആഗോള മരുന്നു നിര്‍മാണ കന്പനിയായ ഫൈസര്‍ രംഗത്തെത്തിയതിനു പിന്നാലെയാണു സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടപടി. ബഹ്‌റൈനിലും യുകെയിലും വാക്‌സിന്‍ ഉപയോഗത്തിന് ഫൈസറിന്റെ മാതൃ കമ്പനി അംഗീകാരം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് അവര്‍ ഇന്ത്യയിലും അനുമതി തേടിയത്.

അഞ്ച് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയില്‍ അവസാന പരീക്ഷണ ഘട്ടത്തിലുള്ളത്. മറ്റൊരു കമ്പനിയായ നോവവാക്‌സ് നിര്‍മിച്ച വാക്‌സിന്റെ ഉല്‍പാദനം ഉടന്‍ ആരംഭിക്കുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News