ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം;ഹോംസ്‌റ്റേകളും ഹോട്ടലുകളും ഒലിച്ചുപോയി,മരണസംഖ്യ ഉയര്‍ന്നേക്കും; രക്ഷാപ്രവർത്തനം തുടരുന്നു, മഴ തുടരുന്നത് ആശങ്കയേറ്റുന്നു

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ധരാലിയിലെ വന്‍ മേഘവിസ്‌ഫോടനത്തിനും മിന്നൽപ്രളയത്തിനും പിന്നാലെ സമീപത്ത് മറ്റൊരു മേഘവിസ്‌ഫോടനംകൂടി റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകാശിയിലെ സുഖി ടോപ്പില്‍ സൈനിക ക്യാമ്പിന് സമീപമാണ് മേഘവിസ്‌ഫോടനമുണ്ടായതായത്. ധരാലിക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് മേഘവിസ്‌ഫോടനമുണ്ടായതായി ഉത്തരകാശി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തക സംഘങ്ങളെല്ലാം ധരാലിയിലെ വന്‍ മേഘവിസ്‌ഫോടനം നടന്ന സ്ഥലത്താണെന്നതിനാല്‍ പുതിയ സംഭവം കൂടുതല്‍ ആശങ്കകള്‍ക്ക് വഴിവെയ്ക്കുന്നു.

മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ് അധികൃതര്‍. രണ്ടാമത്തെ മേഘവിസ്‌ഫോടനം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണ്. എസ്ഡിആര്‍എഫ്, സൈനിക യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര സംഘങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ താമസക്കാര്‍ വീടുകളില്‍ത്തന്നെ കഴിയണമെന്നും അപകടസാധ്യതാ മേഖലകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് ആദ്യത്തെ വന്‍ മേഘവിസ്‌ഫോടനമുണ്ടായത്. മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലും പെട്ട് അന്‍പതിലധികംപേരെ കാണാതായി. നാലുപേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. വലിയതോതിലുള്ള സ്വത്തുനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു പര്‍വതശിഖരത്തില്‍നിന്ന് മണ്ണും വെള്ളവും കുത്തിയൊലിച്ചെത്തി ധരാലി ഗ്രാമത്തെ വിഴുങ്ങുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഓടിരക്ഷപ്പെടാന്‍പോലും സാധിക്കാത്ത വിധം, സെക്കന്‍ഡുകള്‍ക്കൊണ്ട് ഒട്ടേറെ വീടുകളും ഹോട്ടലുകളും ഹോംസ്‌റ്റേകളും കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഇതിനടിയില്‍ നിരവധി മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ ഭയപ്പെടുന്നത്. മണ്ണും കെട്ടിടാവശിഷ്ടങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നതിനാല്‍ ഇവയ്ക്കടിയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെടുക്കുക എളുപ്പമല്ല. ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനമാണ് ദുരന്തത്തിന് കാരണമായത്. ഇന്ത്യന്‍ സൈന്യം, സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന, പോലീസ് തുടങ്ങിയ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News