ആർക്കും മുഖംകൊടുക്കാതെ ഫ്ളാറ്റിൽ തന്നെ, വിട്ടു വീഴ്ചയില്ലാതെ കെ.സുധാകരൻ, ശിവഗിരി മഠത്തെ ഇറക്കിക്കളിച്ച് അടൂർ പ്രകാശ് ; കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു

ന്യൂഡൽഹി: കോൺഗ്രസിലെ സ്ഥാനാർഥിചർച്ചയുടെ പുരോഗതി വഴിതെറ്റിക്കുന്നതിൽ പ്രധാനമായത് കെ.പി.സി.സി. മുൻ അധ്യക്ഷൻ കെ. സുധാകരന്റെ നിലപാടാണ്. ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെത്തിയ സുധാകരൻ മാധ്യമങ്ങൾക്കോ നേതാക്കൾക്കോ മുഖംകൊടുക്കാതെ എം.പി.മാരുടെ ഭവന സമുച്ചയമായ ഗോദാവരിയിലെ 301-ാം നമ്പർ ഫ്‌ളാറ്റിൽ കഴിയുകയാണ്.

കെ. സുധാകരനും അടൂർ പ്രകാശിനും സീറ്റില്ലെന്ന് ഹൈക്കമാൻഡ് കേരളനേതാക്കളെ അറിയിച്ചതോടെ ചൊവ്വാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്ന സൂചന സുധാകരൻ നൽകി. പിന്നാലെ, രമേശ് ചെന്നിത്തല, എം.കെ. രാഘവൻ തുടങ്ങിയ നേതാക്കൾ കെ. സുധാകരനെ കാണാനെത്തി പട്ടിക പുറത്തുവരുംമുൻപ് മാധ്യമങ്ങളെ കാണരുതെന്ന് അഭ്യർഥിച്ചു. തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ വരുന്നത് കാണേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സുധാകരൻ നൽകിയത്.

രാത്രി വൈകി സന്ദർശിച്ച കോൺഗ്രസ് വർക്കിങ് കമ്മിറ്റി പ്രസിഡന്റുമാരായ എ.പി. അനിൽകുമാറിനും ഷാഫി പറമ്പിലിനും ഇതേ സന്ദേശം സുധാകരൻ കൈമാറി. ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സുധാകരനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സീറ്റല്ലാതെ മറ്റൊന്നിനും വഴങ്ങില്ലെന്ന സൂചനയാണ് സുധാകരൻ നൽകിയത്. ബുധനാഴ്ചയും സുധാകരൻ മാധ്യമങ്ങളെ കാണുമെന്ന സൂചനകൾ ലഭിച്ചത് ചർച്ചകൾ അനിശ്ചിതത്വത്തിലാക്കി. പിന്നാലെ, ഡൽഹിയിലെ മാധ്യമപ്രവർത്തകരെല്ലാം രണ്ടാംപട്ടിക പുറത്തുവന്നാലേ മാധ്യമങ്ങളെ കാണുകയുള്ളൂവെന്ന വിവരം ലഭിച്ചു.

തുടർന്ന് രണ്ടുസീറ്റുകളുടെ കാര്യവും പുനരാലോചിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് ചർച്ചകൾക്കായെത്തിയ കേരള നേതാക്കളെ കാണാതെയാണ് കഴിഞ്ഞ വെള്ളിയാഴ്ച കെ. സുധാകരൻ തന്റെ നീരസം ആദ്യമായി പ്രകടിപ്പിച്ചത്. തന്നെ ചർച്ചകൾക്കായി മുതിർന്ന നേതാക്കൾ ഡൽഹിക്ക് വിളിപ്പിക്കുമെന്ന് സുധാകരൻ കരുതിയെങ്കിലും അതുണ്ടായില്ല. ചൊവ്വാഴ്ച ഡൽഹിയിൽ വീണ്ടുമെത്തിയപ്പോഴും സുധാകരൻ നമുക്ക് നിലയും വിലയൊന്നുമില്ലെന്നും ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നുമാണ് പ്രതികരിച്ചത്.

നിശ്ശബ്ദനായി നിന്ന അടൂർ പ്രകാശ് നേതൃത്വത്തെ സമ്മർദത്തിലാക്കാൻ ശിവഗിരി മഠത്തെ ഉപയോഗിച്ചെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News