ഹെവി വാഹനങ്ങൾക്ക് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം; കെഎസ്ആർടിസിയ്ക്ക് ഉൾപ്പടെ ബാധകം

തിരുവനന്തപുരം: ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ്ബെൽറ്റ് നിർബന്ധമാക്കി. കെഎസ്ആർടിസി ബസുകളിൽ ഉൾപ്പടെ നിര്‍ദേശം ബാധകമാണ്. സെപ്റ്റംബർ മുതൽ ഈ നിയമം നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സീറ്റ്‌ ബെല്‍റ്റ് ഘടിപ്പിക്കുന്നതിനും മറ്റുമായാണ് നവംബര്‍ വരെ സമയം നീട്ടിയത്. ഒക്‌ടോബർ 31നകം എല്ലാ ഹെവി വാഹനങ്ങളും സീറ്റ്ബെൽറ്റ് ഉറപ്പാക്കാനും സർക്കാർ നിർദ്ദേശിച്ചിരുന്നു.

സംസ്ഥാനത്തെ 5200 കെഎസ്ആർടിസി ബസുകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കുന്ന നടപടി ഉറപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കുന്നതിന് ക്യാമറയും സീറ്റ് ബെൽറ്റും നിർബന്ധമാണ്. കേന്ദ്ര നിയമം ബാധകമാകുന്ന തരത്തില്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. മുന്‍നിരയില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് ഒഴികെ എല്ലാത്തിലും സീറ്റ് ബെൽറ്റ് ഉണ്ടായിരിക്കണം എന്നാണ് സർക്കാർ നിർദേശം.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഹെവി വാഹനങ്ങളിലെ ഡ്രൈവർക്കും സഹായിക്കും സീറ്റ്‌ ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം വന്നത്. തുടർന്ന് ഈ നിർദേശത്തിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News