കൊളറാഡോ: പുത്തൻ സീപ്ലെയിനുമായി വീടിന് സമീപത്തെ വിമാനത്താവളത്തിലേക്ക് പോവുന്നതിനിടെ വിമാനം തകർന്നു. പൈലറ്റും കോ പൈലറ്റും കൊല്ലപ്പെട്ടു. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. കൊളറാഡോയിലെ മോണ്ട്രോസ് റീജിയണൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ സീപ്ലെയിൻ തകർന്നുവീഴുകയായിരുന്നു.
ഫ്ലോറിഡ സ്വദേശികളാണ് കൊല്ലപ്പെട്ട പൈലറ്ററും കോ പൈലറ്റും. ഫോർട്ട് മിയേഴ്സ് സ്വദേശിയായ അലക്സാൺഡ്രോ ജി ഓൺടുനേസ്, ലോറൻസ് സ്കിന്നർ എന്നിവരാണ് കൊല്ലപ്പെട്ടത്. വിമാനത്താവളത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് വിമാനം തകർന്നുവീണത്. എന്നാൽ വിമാനം ആദ്യമായി വാങ്ങിയ തിയതിയോ കമ്പനിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമായി വരുന്നതേ ഒള്ളൂവെന്നാണ് ദേശീയ ഗതാഗത സുരക്ഷാ ബോർഡ് വിശദമാക്കുന്നത്.
സീപ്ലെയിൻ പറത്തി പരിചയമുള്ള പൈലറ്റും ബോയിംഗ് 757, ബോയിംഗ് 767 ഉൾപ്പെടെ യാത്രാ വിമാനങ്ങൾ പറത്തിയ പരിചയമുള്ള കോ പൈലറ്റുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മർഫി മൂസ് വിഭാഗത്തിലുള്ള സീപ്ലെയിനാണ് അപകടത്തിൽപ്പെട്ടത്. ഡേ ഹാവിലാൻഡ് കാനഡ ഡിഎച്ച്സി 2 ബീവർ സീരീസ് വിമാനങ്ങളോട് സമാനമായ രൂപമാണ് അപകടത്തിൽപ്പെട്ട വിമാനത്തിനുള്ളത്. റേഡിയൽ എൻജിനും വെള്ളത്തിൽ ഇറങ്ങുന്നതിന് വേണ്ടുന്ന രീതിയിലുള്ള സജ്ജീകരണങ്ങളും ഈ വിമാനത്തിലുണ്ട്. 2008ൽ നിർമ്മിതമായതാണ് ഈ വിമാനമെന്നാണ് പ്രാഥമിക വിവരം. എന്നാൽ വിമാനം നിർമ്മിച്ചത് ഏത് കമ്പനിയാണെന്ന് വ്യക്തമായിട്ടില്ല. സാധനങ്ങൾ കൊണ്ടുപോകാനും പ്രത്യേക വിമാനമായും ഉപയോഗിക്കാൻ കഴിയുന്നതാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ പത്ത് മണിയോടെ ടേക്ക് ഓഫ് ചെയ്ത വിമാനത്തിന് പറക്കുവാൻ ആവശ്യമായ ഉയരത്തിലേക്ക് എത്താനും ആവശ്യത്തിന് വേഗത കൈവരിക്കാനും സാധിക്കാതെ വന്നതോടെയാണ് അപകടമുണ്ടായത്. ഡെൽറ്റയിലെ വെസ്റ്റ് വിൻഡ് വിമാനത്താവളത്തിൽ നിന്നാണ് കൊളറാഡോയിലേക്ക് വിമാനം എത്തിയത്. ഇന്ധനം നിറയ്ക്കാനായി ആയിരുന്നു വിമാനം കൊളറാഡോയിൽ ഇറക്കിയത്.


