സ്‌കൂളുകളുടെ പ്രവര്‍ത്തനം; മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി രാവിലെ 11 മണിക്ക് ഉന്നത തലയോഗം ചേരും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഈ മാസം 21 മുതല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈനിലേക്കു മാറ്റാന്‍ നേരത്തേ തീരുമാനമെടുത്തിരുന്നു.

21-ാം തിയതി മുതല്‍ 10, 11, 12 ക്ലാസുകള്‍ മാത്രമാകും ഓഫ്ലൈനായി പ്രവര്‍ത്തിക്കുക. പത്താം ക്ലാസിലെ കുട്ടികള്‍ക്ക് കൂടുതല്‍ ക്ലാസ് സമയം നല്‍കാനും സാധ്യതയുണ്ട്. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. കുട്ടികളുടെ എണ്ണമനുസരിച്ച് സ്‌കൂള്‍ അധികാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം മാര്‍ഗരേഖയില്‍ നല്‍കിയേക്കും.

15-18 പ്രായക്കാരായ കുട്ടികള്‍ക്കുള്ള വാക്സീനേഷന്‍ ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ തുടങ്ങുകയാണ്. ഇതിനുള്ള ഒരുക്കങ്ങളും ത്വരിതപ്പെടുത്തും. ഇതിനകം 50 ശതമാനത്തിലധികം കുട്ടികള്‍ക്ക് ഒന്നാം ഘട്ട വാകസീന്‍ നല്‍കിയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം തീവ്രമാകുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയര്‍ന്നു. ഇന്നലെ പ്രതിദിന കൊവിഡ് കേസുകള്‍ പതിനെട്ടായിരം കടന്നപ്പോള്‍ ഇന്നലത്തെ ടിപിആര്‍ 30.55 ശതമാനമായി. ദിവസങ്ങളുടെ ഇടവേളയില്‍ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ രോഗ വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് ടിപിആര്‍ 36 ന് മുകളിലാണ്.

ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കുന്നതിനായി കൂടുതല്‍ സെക്ട്രല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച്ച മുതല്‍ സ്‌കൂളിലെത്തി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News