28.4 C
Kottayam
Thursday, May 23, 2024

സ്കൂളുകളിൽ 210 പ്രവർത്തി ദിവസം ഉറപ്പാക്കും,മധ്യവേനൽ അവധിയിൽ മാറ്റം

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇക്കുറി 210 പ്രവർത്തി ദിവസം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇനി മുതൽ മധ്യവേനൽ അവധി ഏപ്രിൽ ആറ് മുതലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലയിൻകീഴ് സർക്കാർ സ്കൂളിൽ പ്രവേശനോത്സവ പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് സഹായകമാകും വിധം സ്‌കൂൾ ക്യാമ്പസിനെയും ക്യാമ്പസിനകത്തെ ഭൗതിക സൗകര്യവും മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. 2309 കോടി രൂപ കിഫ്ബി ധനസഹായത്തോടെ 973 സ്‌കൂളുകൾക്ക് ആധുനിക കെട്ടിടങ്ങൾ നിർമ്മിച്ചു. 1500 കോടി രൂപ ചെലവിൽ 1300 സ്‌കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കി.

8 മുതൽ 12 വരെയുള്ള 45000 ക്ലാസ് മുറികൾ സാങ്കേതിക വിദ്യാ സൗഹൃദമാക്കി. മുഴുവൻ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടർ ലാബ് ഒരുക്കി. ഡിജിറ്റൽ സാങ്കേതിക വിദ്യ ധനിക ദരിദ്ര വ്യത്യാസമില്ലാതെ മുഴുവൻ കുട്ടികൾക്കും നിർഭയമായി ലഭ്യമാക്കിയ സംസ്ഥാനമായി നമ്മൾ മാറി. ഇന്ത്യയിൽ പ്രഥമ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം കേരളമാണ്.  

ആധുനിക സാങ്കേതിക വിദ്യ ക്ലാസ് മുറിയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സമഗ്ര പോർട്ടൽ സജ്ജമാക്കി. അക്കാദമിക രംഗത്ത് മികവിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കി. ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം തുടങ്ങിയ മേഖലകളിൽ പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് അതിനായി പ്രത്യേക പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി.  അതിനുസരിച്ചുള്ള പ്രവർത്തന പദ്ധതികളും തയ്യാറാക്കി. ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറാനുള്ള പ്രവർത്തനങ്ങൾ അതിവേഗം നടക്കുകയാണ്. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് അനുഗുണമായ നിരവധി പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികൾ നടപ്പാക്കുന്നുണ്ട്.

കോവിഡ് കാലത്ത് കുട്ടികളെയെല്ലാം ചേർത്തു പിടിക്കാൻ വേണ്ടി ഡിജിറ്റൽ, ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി.  നീതി ആയോഗ് തയ്യാറാക്കിയ സ്‌കൂൾ എജ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്‌സ് പ്രകാരം പ്രഥമ സ്ഥാനത്താണ് കേരളം. 

കുട്ടികളിൽ ശുചിത്വ ശീലം ഉളവാക്കാൻ സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം എന്ന ക്യാമ്പയിന് ആവശ്യമായ പ്രവർത്തന പദ്ധതി രൂപം നൽകിയിട്ടുണ്ട്.  സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഇ-ഗവേണൻസ് ഫലപ്രദമായി നടപ്പിലാക്കി. 

അധ്യാപകരെ സജ്ജമാക്കാൻ മുഴുവൻ അധ്യാപകർക്കും അവധിക്കാല പരിശീലനം നൽകുകയുണ്ടായി. സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായം തേടുന്നതിനായി വിപുലമായ സംവാദങ്ങൾ നടത്തി.  ജനാധിപത്യ ക്രമത്തിൽ ജനങ്ങളുടെ അഭിപ്രായം തേടുക എന്ന വിശാലമായ ലക്ഷ്യം ഇതിലൂടെ നടപ്പാക്കി. 

കുട്ടികളുടെ അഭിപ്രായങ്ങളും തേടുകയുണ്ടായി. പാഠ്യപദ്ധതി രൂപീകരണ പ്രക്രിയയിൽ കുട്ടികളുടെ അഭിപ്രായം തേടുന്ന ആദ്യ അനുഭവമാണ് ഇത്. അക്കാദമികമായി വരുന്ന പരിവർത്തനങ്ങൾ സ്ഥായിയായി നിലനിൽക്കണമെങ്കിൽ സംവിധാനപരമായ മാറ്റങ്ങളും അനിവാര്യമാണ്. അതിന്റെ ഭാഗമായി ഈ രംഗത്ത് മാറ്റങ്ങൾ നിർദ്ദേശിക്കാൻ പ്രൊഫ. എം. എ. ഖാദറിന്റെ നേതൃത്വത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ ഒന്നാംഭാഗത്തിൽ നിർദ്ദേശിച്ച പ്രകാരം ഘടനാ മാറ്റം അംഗീകരിച്ചു. 

പൊതുവിദ്യാഭ്യാസ വകുപ്പിലെ  വിവിധ ഡയറക്ടറേറ്റുകളെ ഏകോപിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റാക്കി മാറ്റി. എല്ലാ തലങ്ങളിലെയും ഏകോപനം ഉടൻ തന്നെ നടപ്പാക്കുന്നതാണ്. ഗുണമേന്മാ വിദ്യാഭ്യാസത്തിൽ ഏറെ ദൂരെ ഇനിയും മുന്നേറാനുണ്ട്. കുട്ടികൾ ഓരോ പ്രായത്തിലും നേടണമെന്ന് പാഠ്യപദ്ധതി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങൾ നേടിയെന്ന് ഉറപ്പാക്കാൻ കഴിയണം.  അധ്യാപക സമൂഹം ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

 മത്സര ലോകത്തിലാണ് കുട്ടികൾ അതിജീവിക്കേണ്ടത്.  അതിനുള്ള അറിവും കഴിവും ആത്മവിശ്വാസവും കുട്ടികളിൽ വളർത്തുന്നതോടൊപ്പം പരസ്പര സഹകരണവും സഹവർത്തിത്തവും വിതരണ നീതിയും ജനാധിപത്യവും മതനിരപേക്ഷതയും ജീവിത രീതിയാക്കുന്ന സമൂഹത്തെ വളർത്തി  എടുക്കാനുള്ള വിദ്യാഭ്യാസമാകണം നാം ലക്ഷ്യമിടേണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week