സ്‌കൂള്‍ തുറക്കല്‍ വൈകും, സുപ്രീം കോടതി വിധി നിര്‍ണായകമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍ വൈകാന്‍ സാധ്യതയെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് വണ്‍ പരീക്ഷാക്കേസില്‍ സുപ്രീം കോടതി വിധി നിര്‍ണായകമാണ്. വിധി അനുകൂലമെങ്കില്‍ മാത്രമേ സ്‌കൂള്‍ തുറക്കുന്ന കാര്യം ആലോചിക്കുകയുള്ളു. വിദഗ്ധ സമിതി നിയമനം ഇതിനുശേഷമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളില്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

എന്ത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിപ്പ് തീരുമാനിച്ചതെന്നും പരീക്ഷ നടത്തിയാല്‍ കുട്ടികള്‍ രോഗബാധിതര്‍ ആകില്ലെന്ന് സര്‍ക്കാരിന് ഉറപ്പുനല്‍കാനാകുമോ എന്നുമാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

കേരളത്തില്‍ ടിപിആര്‍ നിരക്ക് 15 ശതമാനത്തില്‍ കൂടതലാണെന്നും. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ അമ്പത് ശതമാനത്തില്‍ അധികം കേരളത്തില്‍ ആണെന്നും ചൂണ്ടിക്കാട്ടിയാണ് റസൂല്‍ ഷാ എന്ന അഭിഭാഷകന്‍ പരീക്ഷയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്യാര്‍ഥികളുടെ ദുരിതത്തിന് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കരുത്. നീറ്റ് പരീക്ഷ മാറ്റിവയ്ക്കുകയാണ് വേണ്ടത്. അവര്‍ക്ക് ന്യായമായ അവസരം ലഭിക്കട്ടെയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 12ന് തന്നെ പരീക്ഷ നടക്കും. പരീക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ പ്രൈവറ്റ്, കറസ്‌പോണ്ടന്‍സ്, കന്പാര്‍ട്ട്‌മെന്റ് എക്‌സാമുകള്‍ എഴുതുന്നവര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

പരീക്ഷ നീട്ടിവയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ എന്‍ടിഎ നീറ്റ് അഡ്മിറ്റ് കാര്‍ഡ് പ്രസി ദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വെബ്‌സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് ലഭിച്ചു തുടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News