സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊലപ്പെടുത്തി; അധ്യാപകന്റെ ബൈക്കുമായി രക്ഷപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥി

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ വിദ്യാര്‍ത്ഥിയുടെ വേടിയേറ്റ് സ്കൂള്‍ പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം. ധമോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകൻ സുരേന്ദ്രകുമാർ സക്‌സേനയാണ് മരിച്ചത്. സ്കൂളിലെ ബാത്ത്റൂമില്‍ മരിച്ച നിലയിലാണ് മൃതശരീരം കണ്ടെടുത്തത്. അഞ്ച് വര്‍ഷമായി ധമോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകനാണ് ഇദ്ദേഹം. 

സ്കൂളിലെ ബാത്ത്റൂമിലേക്ക് സുരേന്ദ്ര കുമാറിനെ പിന്തുടര്‍ന്നെത്തിയ വിദ്യാര്‍ത്ഥി അവിടെ വച്ച് തന്നെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്തതിനെത്തുടര്‍ന്നുണ്ടായ വലിയ ശബ്ദം കേട്ട് ജീവനക്കാർ പ്രിൻസിപ്പാളിന്റെ ഓഫീസിലേക്കും പിന്നാല ബാത്ത്റൂമിലേക്കും ഓടിക്കയറിയെങ്കിലും രക്ഷിക്കാനായില്ല. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ കണ്ടത് രക്തം വാര്‍ന്ന് കിടക്കുന്ന പ്രധാനാധ്യാപകനെയായിരുന്നു.  തലയിലാണ് വെടിയേറ്റിട്ടുള്ളത്. 

അതേ സമയം 12-ാം ക്ലാസ് വിദ്യാർത്ഥിയായ പ്രതി പ്രധാനാധ്യാപകന്റെ ഇരുചക്രവാഹനത്തിലാണ് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടത്. പ്രതിയുടെ കൂടെ ഒരു വിദ്യാര്‍ത്ഥി കൂടെ ഉള്ളതായി പോലീസ് സൂപ്രണ്ട് അഗം ജെയിൻ പറഞ്ഞു. ഇരു വിദ്യാര്‍ത്ഥികളും നേരത്തെ തന്നെ അച്ചടക്ക ലംഘന പ്രവണതകള്‍ കാണിച്ചിട്ടുണ്ടെന്നും ഇവര്‍ രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News