സ്ത്രീകളെ വിളിച്ച് ശല്യം ചെയ്യല്‍; എംബസി ജീവനക്കാരന്‍ തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോള്‍ പിടിയില്‍

തിരുവനന്തപുരം: സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയില്‍ സൗദിയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ അറസ്റ്റില്‍. ബാലാരമപുരം തേമ്പാമൂട് സ്വദേശി പ്രവണവ് കൃഷ്ണയാണ് അറസ്റ്റിലായത്. സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രണവ് കൃഷ്ണയ്ക്കെതിരെ തിരുവനന്തപുരം റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ടായിരുന്നു.

സ്ത്രീകളെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തിരുന്നത്. ഒരു വര്‍ഷത്തോളമായി ഇയാള്‍ക്കെതിരേ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുകയായിരുന്ന പ്രണവ് കൃഷ്ണ അവധിക്ക് ഇന്ന് നാട്ടിലെത്തിയതായിരുന്നു.

തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രണവ് കൃഷ്ണയെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് പോലീസ് പിന്നീട് രേഖപ്പെടുത്തി.

ഇന്റര്‍നെറ്റ്, വിദേശ നമ്പറുകളിലൂടെയാണ് പ്രണവ് കൃഷ്ണ സ്ത്രീകളെ വിളിച്ച് ശല്യം ചെയ്തിരുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ സ്ത്രീയെ ഒന്നര വര്‍ഷത്തോളമായി ഇത്തരത്തില്‍ ശല്യം ചെയ്യുന്നുണ്ട്. അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News