എംടിയുടെ വിമര്‍ശനം തിരുവനന്തപുരത്തുള്ളവര്‍ക്കും ഡല്‍ഹിയിലുള്ളവര്‍ക്കും ബാധകം; ശശി തരൂര്‍

കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ വിമര്‍ശനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധകമാണെന്ന് ശശി തരൂര്‍ എംപി. തിരുവനന്തപുരത്തിരിക്കുന്നവര്‍ക്കും ഡല്‍ഹിയിലുള്ളവര്‍ക്കും എംടി പറഞ്ഞത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരസ്ഥാനത്തുള്ളവരോട് ഭക്തിപാടില്ല. രാഷ്ട്രീയത്തില്‍ ഭക്തികൊണ്ടു വന്നാല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനാകില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ മാറി നില്‍ക്കാന്‍ താന്‍ തയാറാണെന്നും യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

വിമര്‍ശനത്തിലൂടെ എംടി ഉദ്ദേശിച്ചത് കേരളത്തെ തന്നെയാണെന്നും മുഖ്യമന്ത്രി പിണറായിയെ തന്നെയാണ് വിമര്‍ശിച്ചതെന്നും കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എഴുത്തും വായനയും അറിയുന്നവര്‍ക്ക് കാര്യം മനസ്സിലാകും. എംടി പറഞ്ഞത് ഇ പി ജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാല്‍ പണി പോകുമെന്ന പേടിയാണ് ഇ പിക്ക് എന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.

അമിതാധികാരത്തിനെതിരെ എം ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം മോദിക്കെതിരെയാണെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞത്. ഇന്ത്യന്‍ ഗവണ്‍മെന്റിനെതിരെയുള്ള കുന്തമുനയാണ് എം ടിയുടെ പ്രസംഗം. ഇടത് വിരുദ്ധതയുള്ളവര്‍ അതിനെ സിപിഐഎമ്മിന് എതിരെയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നുവെങ്കില്‍ രാജ്യത്തിന്റെ മുഖം മാറിയേനെയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News