മോദി റഷ്യക്കും യുക്രൈനും സ്വീകാര്യനായ നേതാവ്, തന്റെ നിലപാട് തെറ്റായിരുന്നു; മോദിയെ പ്രശംസിച്ച് തരൂർ

ന്യൂഡൽഹി: കോൺ​ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂർ. കേരളത്തിലെ കോൺ​ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ പരാമർശങ്ങൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുക്കൊണ്ടുള്ള തരൂരിന്റെ പരാമർശം ഇപ്പോൾ കേന്ദ്ര നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രജ്ഞതയെ തരൂർ പ്രശംസിച്ചു. റഷ്യ, യുക്രൈൻ യുദ്ധം ആരംഭിച്ചപ്പോൾ, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ താൻ പാർലമെന്റിൽ വിമർശിച്ചിരുന്നു. എന്നാൽ തന്റെ അന്നത്തെ നിലപാട് തെറ്റായിരുന്നുവെന്ന് ബോധ്യമായതായി തരൂർ പറ‍ഞ്ഞു.

ഒരേസമയം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിക്കും സ്വീകര്യനായ നേതാവായി മാറാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞുവെന്നും രണ്ടിടത്തും അംഗീകരിക്കപ്പെടാൻ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടെന്നും തരൂർ പ്രശംസിച്ചു.

‘2022 ഫെബ്രുവരിയിൽ പാർലമെന്ററി ചർച്ചയിൽ ഇന്ത്യൻ നിലപാടിനെ വിമർശിച്ച ഒരാളാണ് ഞാൻ. അതുകൊണ്ട് ഞാൻ എന്റെ മുഖത്ത് പതിഞ്ഞ മുട്ട തുടയ്ക്കുകയാണ്’. തരൂർ പറഞ്ഞു. രാജ്യ തലസ്ഥാനത്ത് നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്റെ പരാമർശം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് രാജ്യന്തരതലത്തിലുള്ള പല ഉടമ്പടികൾക്കും വിരുദ്ധമാണെന്നായിരുന്നു തരൂർ അന്ന് പാർലമെന്റിൽ പറഞ്ഞത്.

തരൂരിന്റെ അഭിനന്ദനത്തെ ബിജെപി ഏറ്റെടുത്തുകഴിഞ്ഞു. രാജ്യന്തര തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കുന്ന അം​ഗീകാരത്തെ ഒരു കോൺ​ഗ്രസ് നേതാവ് തന്നെ പ്രശംസിക്കുന്നത് ബിജെപി പ്രചരണായുധമാക്കുമ്പോൾ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ കോൺ​ഗ്രസ് നേതൃത്വം തയാറായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News