KERALA BLASTERS ⚽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായി സഞ്ജു സാംസൺ; ഇന്ത്യൻ ക്രിക്കറ്റ് താരം ഇനി കൊമ്പന്മാരുടെ ബ്രാൻഡ് അംബാസഡർ

കൊച്ചി : ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി താരം സഞ്ജു സാംസണെ കേരളത്തിൽ നിന്നുള്ള ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഇന്ന് തിങ്കളാഴ്ചയാണ് ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇനി മുതൽ സഞ്ജു ടീമിനെ കളത്തിലും പുറത്തുമായി പ്രതിനിധീകരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു.

സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും, താരത്തെ കെബിഎഫ്‌സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. സ്പോര്‍ട്സിലൂടെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതിനുള്ള ക്ലബിന്റെ പൊതു ശ്രമത്തില്‍ ഞങ്ങള്‍ ഒരുമിക്കുകയാണ്.

ക്ലബ്ബിന്റെ ഗ്രാസ്‌റൂട്ട്-കമ്മ്യൂണിറ്റി സംരംഭങ്ങളും, ആരാധക ഇവന്റുകളും വിസ്തൃതമാക്കാനും, ക്ലബ്ബിനോടും ഗെയിമിനോടുമുള്ള താരത്തിന്റെ അഭിനിവേശം പങ്കിടാനും ഈ അംബാസഡര്‍ റോളില്‍ സഞ്ജുവിനൊപ്പം പ്രവര്‍ത്തിക്കാനാവുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ ഫുട്‌ബോള്‍ ഇക്കോസിസ്റ്റത്തിന്റെ വളര്‍ച്ചയോടുള്ള ഞങ്ങളുടെ അഭിനിവേശവും പ്രതിബദ്ധതയും അചഞ്ചലമാണ്. അതോടൊപ്പം കേരളത്തിന്റെ ക്ലബ് എന്ന നിലയില്‍, ഈ ഇക്കോസിസ്റ്റത്തിന്റെ എല്ലാ വശങ്ങളും വളര്‍ത്തുന്നതിന് ഞങ്ങളുടെ 110% നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും നിഖിൽ കൂട്ടിച്ചേര്‍ത്തു.

ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഒരു ആദരമാണ്. കലൂര്‍ സ്റ്റേഡിയത്തില്‍ ആരാധകരോടൊപ്പം ഒരു മത്സരം കാണാനും ടീമിനെ പിന്തുണയ്ക്കാനും എനിക്ക് കാത്തിരിക്കാനാവുന്നില്ല.ഒരുമിച്ച് സ്പോര്‍ട്സ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിന് ക്ലബ്ബിന്റെ അംബാസഡര്‍ എന്ന നിലയിലുള്ള തന്റെ കര്‍ത്തവ്യം നിര്‍വഹിക്കാനാകുമെന്നും താന്‍ പ്രതീക്ഷിക്കുന്നുയെന്ന് സഞ്ജു സാംസൺ.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് നാളെ സീസണിലെ പതിനേഴാം മത്സരത്തിന് ഇറങ്ങും. സത്തേൺ ഡെർബിയിൽ ചെന്നൈയിൻ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. കൊച്ചിയിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ് ചെന്നൈ ടീമുമായി ഏറ്റുമുട്ടുക. എന്നാൽ ഏറ്റവും അവസാനമായി ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിൽ തോൽവി ഏറ്റു വാങ്ങേണ്ടി വന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News