31.1 C
Kottayam
Thursday, May 2, 2024

സഞ്ജു നിരാശപ്പെടുത്തി; ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍ച്ച

Must read

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ടി20യിലെ അരങ്ങേറ്റക്കാരന്‍ ശുഭ്മാന്‍ ഗില്‍ (7), സൂര്യകുമാര്‍ യാദവ് (7), സഞ്ജു സാംസണ്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ മുന്നിന് 47 എന്ന നിലയിലാണ് ഇന്ത്യ. ഇഷാന്‍ കിഷന്‍ (24), ഹാര്‍ദിക് പാണ്ഡ്യ (1) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍, ശിവം മാവി എന്നിവര്‍ ഇന്ത്യയുടെ ടി20 ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു.

ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ 1 റണ്‍സ് ഇഷാന്‍ കിഷന്‍ അടിച്ചെടുത്തു. എ്ന്നാല്‍ ആ ഒഴുക്ക് നിലനിര്‍ത്താന്‍ പിന്നീട് സാധിച്ചില്ല. മൂന്നാം ഓവറില്‍ ഗില്‍ പുറത്താവുകയും ചെയ്തു. മഹീഷ് തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഗില്‍. പേസര്‍മാര്‍ക്കെതിരെ നന്നായി കളിച്ച കിഷന്‍ തീക്ഷണ പന്തെറിയാനെത്തിയപ്പോള്‍ വിഷമിച്ചു. തുടക്കം മുതല്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയ സൂര്യകുമാര്‍ യാദവ്, ചാമിക കരുണാരത്‌നെക്കെതിരെ സ്‌കൂപ്പിന് ശ്രമിക്കുമ്പോള്‍ രജപക്‌സയ്ക്ക് ക്യാച്ച് നല്‍കി. ധനഞ്ജയ ഡിസില്‍വയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ സഞ്ജുവും മടങ്ങി. 

സഞ്ജു ടീമിലുണ്ടെങ്കിലും ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പര്‍. അര്‍ഷ്ദീപ് സിംഗിന് ടീമില്‍ ഇടം ലഭിച്ചില്ല. പകരമാണ് മാവി ടീമിലെത്തിയത്. മൂന്ന് പേസര്‍മാരും രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ ടീമിലില്ല. അതുകൊണ്ടുതന്നെ പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. 2024 ടി20 ലോകകപ്പ് ലക്ഷ്യം വച്ച് ഇനിയങ്ങോട്ട് ഹാര്‍ദിക് തന്നെയായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ടി20 ക്രിക്കറ്റിലെ തലമുറ മാറ്റത്തിന് ഈ പരമ്പരയിലൂടെ തുടക്കമാവും. റണ്ണൊഴുകുന്ന പിച്ചാണ് വാംഖഡെയിലേത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോര്‍ 192 റണ്‍സാണ്. ചെറിയ ബൗണ്ടറികളാണ് എന്നുള്ളതുകൊണ്ടാണ് റണ്‍നിരക്ക് ഉയരുന്നത്. പേസര്‍മാര്‍ക്ക് തുടക്കത്തിലെ ഓവറുകളില്‍ പിന്തുണ ലഭിക്കും. 

ഇന്ത്യന്‍ ടീം: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, യൂസ്‌വേന്ദ്ര ചാഹല്‍, ഉമ്രാന്‍ മാലിക്ക്.

ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ഭാനുക രജപക്സ, ദസുന്‍ ഷനക, ചാമിക കരുണാരത്നെ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുഷനക, കശുന്‍ രജിത.

ഇന്ത്യയും ശ്രീലങ്കയും ഇതുവരെ 26 ടി20 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ 17 തവണയും ഇന്ത്യക്കായിരുന്നു ജയം. ശ്രീലങ്ക എട്ട് മത്സരങ്ങള്‍ സ്വന്തമാക്കി. വാംഖഡെയില്‍ ഇരുവരും ഒരുതവണ നേര്‍ക്കുനേര്‍ വന്നു. ഇന്ത്യക്കായിരുന്നു ജയം. ഇന്ത്യയില്‍ ലങ്കയ്ക്കെതിരെ കളിച്ച 14 മത്സരങ്ങളിലും ഹോം ടീമിനായിരുന്നു ജയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week