25.9 C
Kottayam
Saturday, May 18, 2024

സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി; ഹരിയാനക്കെതിരെ സ്‌കോര്‍ പിന്തുടരുന്ന കേരളത്തിന് തകര്‍ച്ച

Must read

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനക്കെതിരെ 132 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് സഞ്ജു സാംസണിന്റെ (3) വിക്കറ്റ് നഷ്ടമായി. മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ അഞ്ചിന് 87 എന്ന നിലയിലാണ് കേരളം.

കൃഷ്ണ പ്രസാദ് (9), സിജോമാന്‍ ജോസഫ് (4) എന്നിവരാണ് ക്രീസില്‍. രാഹുല്‍ തെവാട്ടിയ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ജയന്ത് യാദവ് (39), സുമിത് കുമാര്‍ (30) എന്നിവരുടെ ഇന്നിംഗ്‌സാണ് ഹരിയാനയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച് എട്ട് പോയിന്റുള്ള കേരളം ഗ്രൂപ്പ് സിയില്‍ ഒന്നാമതാണ്. ഹരിയാന രണ്ടാമതും. ഉയര്‍ന്ന റണ്‍റേറ്റാണ് കേരളത്തെ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത്. അരുണാചല്‍ പ്രദേശ്, കര്‍ണാകട എന്നിവരെയാണ് കേരളം തോല്‍പ്പിച്ചത്.  

ഓപ്പണിംഗ് വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് കേരളത്തിന്റെ ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. രോഹനെ ജയന്ത് യാദവ് ബൗള്‍ഡാക്കുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജുവിന് നാല് പന്ത് മാത്രമായിരുന്നു ആയുസ്. മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റനെ അമിത് മിശ്ര, ഹിമാന്‍ഷു റാണയുടെ കൈകളിലെത്തിച്ചു. ഇതോടെ കേരളം രണ്ടിന് 57 എന്ന നിലയിലായി.

സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍ കൂടി കൂട്ടിചേര്‍ത്ത ശേഷം വിഷ്ണു വിനോദും (25) മടങ്ങി. സച്ചിന്‍ ബേബിക്കും (4) അധികം ആയുസുണ്ടായിരുന്നില്ല. തെവാട്ടിയയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു താരം. മുഹമ്മദ് അസറുദ്ദീന്‍ (13) റണ്ണൗട്ടായതും കേരളത്തിന് തിരിച്ചടിയായി. തെവാട്ടിയക്ക് പുറമെ മിശ്ര, ജയന്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 


 
നേരത്തെ, ഹരിയാനയുടെ മൂന്ന് മുന്‍നിര താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. അങ്കിത് കുമാര്‍ (0), ചൈതന്യ ബിഷ്‌ണോയ് (5), ഹിമാന്‍ഷു റാണ (9) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. നാലാമനായി ക്രീസിലെത്തിയ നിഷാന്ത് സിന്ധുവും (10) നിരാശ മാത്രമാണ് സാധിച്ചത്. പ്രമോദ് ചന്ധില (24), ദിനേഷ് ബന (10) എന്നിവരും പുറത്തായതോടെ ഹരിയാന ആറിന് 62 എന്ന നിലയിലായി. തുടര്‍ന്നാണ് സുമിത് കുമാര്‍ (പുറത്താവാതെ 30)- ജയന്ത് സഖ്യത്തിന്റെ കൂട്ടൂകെട്ട് പിറന്നത്.

അവസാന ഓവറിലാണ് ജയന്ത് പുറത്താവുന്നത്. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയന്തിന്റെ ഇന്നിംഗ്‌സ്. രാഹുല്‍ തെവാട്ടിയ (0) പുറത്താവാതെ നിന്നു. കേരളത്തിന് വേണ്ടി പന്തെടുത്ത എല്ലാവരും ഓരോ വിക്കറ്റ് നേടി. 

കേരള ടീമില്‍ സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരം കൂടിയാണിത്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് സഞ്ജു ടീമിനൊപ്പം ചേരുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു കളിച്ചിരുന്നില്ല. കര്‍ണാടകയ്‌ക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. സഞ്ജു തിരിച്ചെത്തിയപ്പോള്‍ കൃഷ്ണ പ്രസാദ് വഴിമാറി. എന്നാല്‍ ഇംപാക്റ്റ് പ്ലെയറായി താരം തിരിച്ചെത്തുകയായിരുന്നു. 

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, പി എ അബ്ദുള്‍ ബാസിത്, സിജോമോന്‍ ജോസഫ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, ആസിഫ് കെ എം, വൈശാഖ് ചന്ദ്രന്‍.

ഹരിയാന: ഹിമാന്‍ഷു റാണ (ക്യാപ്റ്റന്‍), അങ്കിത് കുമാര്‍, ചൈതന്യ ബിഷ്‌ണോയ്, ദിനേശ് ബന, നിശാന്ത് സിന്ധു, രാഹുല്‍ തെവാട്ടിയ, സുമിത് കുമാര്‍, ജയന്ത് യാദവ്, അമിത് മിശ്ര, മോഹിത് ശര്‍മ, അമന്‍ കുമാര്‍.

കര്‍ണാടക, ഹരിയാന എന്നിവരെ കൂടാതെ കേരളത്തെ വെല്ലുവിളിക്കാന്‍ പറ്റിയ ടീമൊന്നും ഗ്രൂപ്പില്‍ ഇല്ലെന്ന് പറയാം. സെര്‍വീസസ്, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നിവര്‍ അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍ സഞ്ജുവിന്റെ തിരിച്ചുവരോടെ ടീം കൂടുതല്‍ ശക്തരാവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week