സഞ്ജിത്തിന്റെ കൊലപാതകം; കൊലയ്ക്ക് ശേഷവും പ്രതികളില്‍ ഒരാള്‍ ആലത്തൂരില്‍ ഉണ്ടായിരുന്നുവെന്ന് സാക്ഷി മൊഴി

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കൊലയ്ക്ക് ശേഷവും പ്രതികളില്‍ ഒരാള്‍ ആലത്തൂരില്‍ ഉണ്ടായിരുന്നുവെന്ന് സാക്ഷി മൊഴി. കസ്റ്റഡിയിലുള്ള പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും.

കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ആദ്യം പിടിയിലായ പ്രതിയുമായി അന്വേഷണസംഘം വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. കൊലയാളികള്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച കുഴല്‍മന്ദത്തും പ്രതിയുടെ വീട്ടിലും കടയിലുമാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിനുപിന്നില്‍ ഗൂഢാലോചന നടത്തിയവരെക്കൂടി കണ്ടെത്താനാണ് പൊലീസ് ശ്രമം.

ഇതിനിടെ കേസ് അന്വേഷണം എന്‍ഐഎക്ക് വിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാമത്തെ പ്രതിയെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പൊള്ളാച്ചിയില്‍നിന്ന് കണ്ടെടുത്ത, പ്രതികള്‍ സഞ്ചരിച്ച കാറിന്റെ അവശിഷ്ടങ്ങളും ഫോറന്‍സിക് വിഭാഗം പരിശോധിച്ചിരുന്നു. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News