എന്നെ തോൽപ്പിച്ചത് ഫെഫ്കയും കൂടിച്ചേർന്ന്; എന്നിട്ടും നൂറിലേറെ വോട്ടുകൾ, അഭിമാനമുണ്ട്: സാന്ദ്ര

കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയോഷന്‍ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ചതിനുപിന്നില്‍ ഫെഫ്കയുമുണ്ടെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ്. എന്നിട്ടും നൂറിലേറെ വോട്ടുകള്‍ പിടിക്കാനായെന്നും അതില്‍ അഭിമാനമുണ്ടെന്നും സാന്ദ്ര പറഞ്ഞു. ലിസ്റ്റിന്‍ സ്റ്റീഫനുമായുള്ള പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്നും സാന്ദ്ര വ്യക്തമാക്കി. നിര്‍മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനുശേഷം പ്രതികരിക്കുകയായിരുന്നു സാന്ദ്രാ തോമസ്.

താനെന്ന സ്ത്രീയെ ഒതുക്കാന്‍ ഒരു സംഘം ആളുകള്‍ക്ക് പ്രയത്‌നിക്കേണ്ടി വന്നില്ലേയെന്ന് സാന്ദ്രാ തോമസ് ചോദിച്ചു. ഈ സാഹചര്യം നിലനില്‍ക്കേ ഇത്രയും വോട്ട് നേടാനായതില്‍ അഭിമാനംതന്നെയാണെന്ന് അവര്‍ പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നുപറഞ്ഞ സംഘടനയോ അവിടെയുള്ള കുറച്ച് വ്യക്തികളോ മാത്രമല്ല എന്നെ തോല്‍പിക്കാന്‍ ശ്രമം നടത്തിയത്. അവിടെ ഫെഫ്ക്കയുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ പല കാര്യങ്ങളും തീരുമാനിക്കുന്നത് ബി. ഉണ്ണിക്കൃഷ്ണനാണെന്ന് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അത് ശരിവെക്കുന്ന കാഴ്ചയാണ് അവിടെ ഇന്നലേയും കണ്ടത്.

ഫെഫ്ക്കയുടെ സജീവ മെമ്പര്‍മാരെല്ലാം അവിടെ വോട്ട് പിടിക്കുന്നുണ്ടായിരുന്നു. രണ്ട് സംഘടനകള്‍ സംയുക്തമായി നിന്ന് ഒരു വ്യക്തിയെ ഒതുക്കാന്‍ ശ്രമിക്കുകയല്ലേ. ഞാന്‍ അഭിമാനിക്കുകയല്ലേ വേണ്ടത്? പ്രതീക്ഷയുള്ള ഒരു പരാജയമാണ് എനിക്ക് ഇന്നലെ സംഭവിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്, സാന്ദ്രാ തോമസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News