CrimeKeralaNews

മണല്‍ ഖനനം: നിയമലംഘനം നടന്നത് സഭാ ഭൂമിയില്‍ ബോര്‍ഡ് അടക്കം സ്ഥാപിച്ച്, അറിഞ്ഞില്ലെന്ന സഭയുടെ വാദം സംശയത്തില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ അംബാ സമുദ്രത്തിലുള്ള മലങ്കര കത്തോലിക്ക സഭയുടെ 300 ഏക്കര്‍ ഭൂമിയുടെ മറവില്‍ നടന്ന പരിസ്ഥിതി ചൂഷണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കൃഷിക്കായാണ് ഭൂമി പാട്ടത്തിന് നല്‍കിയതെന്ന് സഭ പറയുമ്പോഴും സഭാ ഭൂമിയില്‍ ബോര്‍ഡ് അടക്കം സ്ഥാപിച്ചാണ് ഭൂമി പാട്ടത്തിനെടുത്ത കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ് മണല്‍ കച്ചവടം നടത്തിയത്. പുഴയില്‍ നിന്നും വാരിയ മണല്‍ മാനുവല്‍ ജോര്‍ജ് വ്യാപകമായി സംഭരിച്ചതും കടത്തിയതും സഭയുടെ ഉടമസ്ഥതയിലുളള ഭൂമിയില്‍ നിന്നാണ്. ഇതറിഞ്ഞില്ലെന്ന് പറയുന്ന മലങ്കര സഭക്ക് പരിസ്ഥിതി ചൂഷണം നടന്ന ഈ സ്ഥലത്ത് നിന്ന് കണ്ണെത്തും ദൂരത്ത് ക്വാര്‍ട്ടേഴ്‌സുണ്ട്.

സഭയുടെ പ്രതിനിധികള്‍ എത്തിയാല്‍ വിശ്രമിക്കുന്ന മേല്‍നോട്ടക്കാരനുള്ള ഈ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും 100 മീറ്റര്‍ അപ്പുറമാണ് മാനുവല്‍ ജോര്‍ജ് ബോര്‍ഡ് സ്ഥാപിച്ചത്. കൃഷി ഭൂമി നടത്താനാണ് ഭൂമി നല്‍കിയതെന്നും സംഭവിച്ചതൊന്നും അറിഞ്ഞില്ലെന്നുമുള്ള സഭയുടെ മറുപടി വിചിത്രമാണ്. ഒപ്പം മാനുവല്‍ ജോര്‍ജ് 2019 മുതല്‍ വരെ 2024 വരെ ക്രഷര്‍ നടത്താന്‍ തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും നേടിയെടുത്ത അനുമതിയും ഈ വാദങ്ങള്‍ക്ക് തിരിച്ചടിയാണ്. 2020 സെപ്റ്റംബറിലെ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കേസ് തുടങ്ങുന്നത്. തുടര്‍ന്ന് റവന്യൂ പരാതിയില്‍ പൊലീസ് ആദ്യ കേസ് എടുക്കുമ്പോള്‍ മാനുവല്‍ ജോര്‍ജ് അടക്കം 22 പ്രതികളാണുണ്ടായിരുന്നത്.

ഈ അന്വേഷണത്തിലെ കള്ളക്കളികള്‍ ഉയര്‍ത്തി ക്രിസ്റ്റി എന്ന യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിതോടെയാണ് മധുര ബഞ്ച് തമിഴ്‌നാട് ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിന് അന്വേഷണം കൈമാറുന്നത്. തുടര്‍ന്നാണ് പാട്ടക്കാരന് പുറമേ ഭുമി ഉടമകളായ സഭയും പ്രതിക്കൂട്ടിലാക്കുന്നത്. ഒന്‍പതേ മുക്കാല്‍ കോടി പിഴയിട്ടത് ഒടുക്കാതിരുന്നതും സ്ഥിതി വഷളാക്കി. ഇതിനിടെ മാനുവല്‍ ജോര്‍ജ് ജാമ്യമെടുത്തു. സിബിസിഐഡിക്ക് മുന്നില്‍ അന്വേഷണത്തോട് സഹകരിക്കാന്‍ തിരുനെല്‍വേലിയില്‍എത്തിയ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ ഐറേനിയോസും അഞ്ച് വൈദികരും അറസ്റ്റിലുമായി. ഭൂമി ഉടമകള്‍ എന്നതിനൊപ്പം മാനുവല്‍ ജോര്‍ജുമായുളള ഇടപാടുകളുടെ കൂടുതല്‍ തെളിവുകളും സഭാ വൈദികര്‍ക്കെതിരെ ഉയര്‍ത്തിയാണ് സിബിസിഐഡി നീക്കങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button