ഭരണപിന്തുണയോടെ മുസ്ലിങ്ങളെ ലക്ഷ്യംവെയ്ക്കുന്നു,ഗ്യാന്‍വാപിയിലെ പൂജ നിയമപരമല്ല;നിലപാട് മാറ്റി സാദ്ധിഖ് അലി ശിഹാബ് തങ്ങള്‍

കോഴിക്കോട്‌: ആരാധനാലയങ്ങൾ ഓരോ മതവിഭാഗത്തിനും ഭരണഘടനാപരമായ അവകാശമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ഒരു ആരാധനാലയത്തിൽ അവർ പുണ്യമായി കരുതുന്ന ആരാധന നടക്കണം. അവിടെ മറ്റ് പൂജകളോ ആരാധനയോ നിയമപരമല്ല.

നിലവിൽ നിയമ പരിരക്ഷ കൊടുക്കുകയാണെന്നും ഗ്യാൻവ്യാപി വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചു. ന്യൂനപക്ഷം അനുഭവിക്കുന്ന വേദന ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഭരിക്കുന്നവരുടെ പിന്തുണയോടെ വിവിധങ്ങളായ അവകാശ വാദങ്ങൾ മുന്നോട്ട് വെക്കുന്നു.

ന്യൂനപക്ഷങ്ങളെ ടാർഗറ്റ് വെച്ചാണ് നീക്കമെന്നത് വേദനയുണ്ടാക്കുന്നുണ്ട്. ഒരു ഫാസിസത്തെ മറ്റൊരു ഫാസിസം വച്ച് എതിർക്കാനാകില്ല. നിയമപരമായി നേരിടാം എന്നത് മറക്കരുത്. ന്യൂനപക്ഷവും ഭൂരിപക്ഷവും പരസ്പരം കൊമ്പ് കോർക്കേണ്ടവർ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതേതര രാഷ്ട്രീയത്തെ അംഗീകരിക്കാൻ സമസ്ത എന്നും മുന്നോട്ട് വന്നിട്ടുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്ര നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രസം​ഗം നേരത്തെ വിവാ​ദമായിരുന്നു. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിൻ്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തിൽ അത് അംഗീകരിക്കപ്പെടേണ്ടതാണ് എന്നുമാണ് അദ്ദേഹം പൊതുവേദിയിൽ പറഞ്ഞത്.

അയോധ്യയിലെ രാമക്ഷേത്രവും മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തും. കോടതി വിധിയനുസരിച്ച് നിർമ്മിച്ചതാണ് രാമക്ഷേത്രം. കോടതി വിധിയനുസരിച്ച് നിർമ്മിക്കാനിരിക്കുന്നതാണ് മസ്ജിദ്. ഇത് രണ്ടും ഇന്ത്യയുടെ ഭാ​ഗമാണ്. ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. ബാബറി മസ്ജിദ് തകർത്തതിൽ അന്ന് പ്രതിഷേധമുണ്ടായിരുന്നു. അന്ന് സഹിഷ്ണുതയോടെ സമുദായം പ്രതികരിച്ചു എന്നും സാദിഖലി തങ്ങൾ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News