കൊച്ചി: റിപ്പോർട്ടർ ചാനൽ അടച്ചുപൂട്ടി ജനങ്ങളോട് മാപ്പ് പറയണമെന്ന് ട്വന്റി20 അധ്യക്ഷൻ സാബു എം ജേക്കബ്. ചാനലിനുള്ള സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് കടുത്ത വിമർശനവുമായി സാബു. എം. ജേക്കബ് രംഗത്തെത്തിയത്. ദേശീയ സുരക്ഷാ ക്ലിയറൻസില്ലാതെ രണ്ട് വർഷം ഒരു ചാനൽ ജനങ്ങളെ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം സാബു എം. ജേക്കബിന്റെ ഹർജി പരിഗണിക്കവെ ഹൈക്കോടതിയിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വാക്കാൽ അറിയിച്ചത്.
കേരളത്തിൽ ഇത്രയുമധികം കുറ്റങ്ങൾ ചെയ്തിരിക്കുന്ന ഒരു വ്യക്തി എങ്ങനെയാണ് ഒരു ചാനൽ രണ്ട് വർഷം പ്രവർത്തിപ്പിച്ച് ജനങ്ങളെ വഞ്ചിച്ചത് എന്ന് അന്വേഷണം നടത്തേണ്ടതുണ്ട്. ഇതിന്റെയെല്ലാം ഉറവിടം അന്വേഷിക്കേണ്ടതായുണ്ട്. ഈ പണം ആരുടേതാണ് ? പിന്നിൽ സിപിഎമ്മാണെന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സിപിഎമ്മിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു ചാനലായിട്ടാണ് കഴിഞ്ഞ രണ്ട് വർഷം റിപ്പോർട്ടർ ചാനൽ പ്രവർത്തിച്ചത്. – സാബു. എം. ജേക്കബ് പറഞ്ഞത്.
ബ്രോഡ്കാസ്റ്റിങ് ലൈസൻസ് പുറത്തുവിടാൻ ഞാൻ നേരത്തേ തന്നെ ചാനലിന്റെ റിപ്പോർട്ടർമാരോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് പ്രവർത്തിക്കാനായിട്ടുള്ള അവകാശമില്ലെന്നും ലൈസൻസില്ലെന്നും പറഞ്ഞു. ഇപ്പോൾ അതെല്ലാം പുറത്തുവന്നു. ബ്രോഡ്കാസ്റ്റിങ് ലൈസൻസില്ല. സുരക്ഷാ ക്ലിയറൻസില്ല. ഒരു വ്യക്തിക്ക്, ഉടമസ്ഥർക്ക് ദേശീയ സുരക്ഷ ക്ലിയറൻസ് നിഷേധിക്കുകയെന്ന് പറഞ്ഞാൽ ഗൗരവമായിട്ടുള്ള കുറ്റമാണ്. ദേശീയ സുരക്ഷാ ക്ലിയറൻസില്ലെന്ന് പറഞ്ഞാൽ ആ വ്യക്തി രാജ്യത്തിന് തന്നെ അപകടമാണ്. അത്രയും അപകടകരമായ വ്യക്തികൾ രണ്ട് വർഷം ചാനൽ എങ്ങനെ പ്രവർത്തിപ്പിച്ചു. എങ്ങനെ പരസ്യം വാങ്ങിച്ചെന്നും അദ്ദേഹം ചോദിച്ചു.
മാധ്യമപ്രവർത്തനം എന്നുപറയുന്നത് സ്വതന്ത്രവും നീതിപൂർവ്വവും ആയിരിക്കണം. ഇവിടെ ഒരു മാധ്യമ ചാനൽ ഈ രാജ്യത്തെ എല്ലാ നിയമങ്ങളും ലംഘിച്ച്, എല്ലാ നിയമങ്ങളുമെന്ന് പറയുമ്പോൾ ഒരു സാധാരണക്കാരന് പോലീസ് ക്ലിയറൻസില്ലാതെ ഒരു പാസ്‌പോർട്ട് പോലും കിട്ടാത്ത സാഹചര്യത്തിൽ ദേശീയ സുരക്ഷാ ക്ലിയറൻസില്ലാതെ രണ്ട് വർഷം ഒരു ചാനൽ ജനങ്ങളെ വഞ്ചിച്ച് പ്രവർത്തിച്ചത് ഗുരുതരമായ തെറ്റാണ്. ചാനൽ ഇന്ന് തന്നെ അടച്ചുപൂട്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും റിപ്പോർട്ടർ ടിവി ചാനലിന് മാത്രമായി ഒരു നിയമമുണ്ടോ ഇല്ലയോ സാബു എം. ജേക്കബ് പറഞ്ഞു.
ചട്ടം മറികടന്നാണ് ചാനലിന്റെ ലൈസൻസിന്റെ ഉടമസ്ഥാവകാശം കൈമാറിയതെന്നും യഥാർഥ ഉടമകളാരാണെന്നത് വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടി സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചാനലിന്റെ സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചെന്ന് കോടതിയെ വാക്കാൽ അറിയിച്ചത്. ചാനലിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറിയതിന്റെ വിവരങ്ങൾ രേഖാമൂലം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയച്ചത്.
Twenty20 President Sabu M. Jacob demanded that Reporter TV shut down and apologize to the public after the Ministry of Home Affairs informed the High Court that the channel’s security clearance had been withdrawn. Sabu alleged that the channel deceived the public for two years by operating without national security clearance. He called for a thorough investigation into the channel’s activities and financial sources.


