തിരുവനന്തപുരം: കിറ്റക്‌സ് എം.ഡി. സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമായതിൽ വലിയ സന്തോഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വികസനം കൊണ്ടുവരുന്ന പാർട്ടിയാണ് ട്വന്റി ട്വന്റിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ട്വന്റി ട്വന്റി മുന്നണി പ്രവേശനത്തിനു പിന്നാലെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാബു ജേക്കബ് ഒരുപാട് പേർക്ക് തൊഴിൽ കൊടുക്കുന്ന ഒരു സംരംഭകൻ കൂടിയാണ്. തെലങ്കാനയിലടക്കം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് അദ്ദേഹം. അങ്ങനെയുള്ള ആ പാർട്ടി മുന്നണിയുടെ ഭാഗമാകേണ്ടത് എൻഡിഎയുടേയും എല്ലാ മലയാളികളുടേയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇതുവരെ നടന്ന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണ് ഈ തിരഞ്ഞെടുപ്പിലൂടെ വരാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ ഇതുവരെ നടന്ന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണ് ഈ തിരഞ്ഞെടുപ്പിലൂടെ വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്രയോ തവണ യുഡിഎഫും എൽഡിഎഫും മാറിമാറി ഭരിച്ച വിവാദരാഷ്ട്രീയം നാം കണ്ടതാണ്. അവരെ സാമ്പത്തിക നയങ്ങൾ പരാജയമാണ്. പത്തുകൊല്ലം എൽഡിഎഫ് നാടിനെ നശിപ്പിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് നിർണായകമായ പിന്തുണ ജനം തരുമെന്നും അദ്ദേഹം പറഞ്ഞു.


