ശബരിമല സ്വര്‍ണക്കൊള്ള: ഉന്നതരെ വെട്ടിലാക്കി സുധീഷ്‌കുമാറിന്റെ മൊഴി; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ അന്വേഷണ സംഘം ചോദ്യംചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) ചോദ്യംചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്‌ഐടി സംഘം എന്‍. വാസുവിനെ ചോദ്യംചെയ്തത്. ഇതോടെ സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതരിലേക്കും അന്വേഷണം നീങ്ങുകയാണ്.

എസ്‌ഐടി ഉദ്യോഗസ്ഥനായ എസ്പി ശശിധരന്‍ നേരിട്ടെത്തിയാണ് എന്‍. വാസുവിനെ ചോദ്യംചെയ്തത്. വാസുവിനെതിരേ സുധീഷ്‌കുമാര്‍ നല്‍കിയ മൊഴികള്‍ ഏറെ ഗൗരവമേറിയതാണെന്നാണ് വിവരം. ഇതിനുപിന്നാലെയായിരുന്നു വാസുവിനെ ചോദ്യംചെയ്യാനുള്ള നീക്കവുമുണ്ടായത്.

ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. പിന്നീട് എ. പത്മകുമാറിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. കഴിഞ്ഞദിവസം അറസ്റ്റിലായ സുധീഷ്‌കുമാര്‍ വാസുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. എന്‍. വാസു പ്രസിഡന്റായിരിക്കെയാണ് സ്വര്‍ണംപൂശല്‍ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിവാദ ഇ-മെയില്‍ സന്ദേശം ലഭിച്ചത്. സ്വര്‍ണം പൂശല്‍ കഴിഞ്ഞശേഷവും സ്വര്‍ണം ബാക്കിയുണ്ടെന്നും ഇത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചായിരുന്നു പോറ്റിയുടെ ഇ-മെയില്‍ സന്ദേശം.

എന്നാല്‍, ഇതുസംബന്ധിച്ച് വാസു നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇമെയില്‍ സന്ദേശം താന്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്‌തെന്നും പിന്നീട് അതേക്കുറിച്ച് തിരക്കിയില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. അധികംവന്ന സ്വര്‍ണം സ്‌പോണ്‍സറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്ന ആരോപണം.

സ്വര്‍ണപ്പാളി കവര്‍ന്ന കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിനെ കോടതി 14 ദിവസം റിമാന്‍ഡ്‌ചെയ്തിരുന്നു. പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്ന് സുധീഷ് കുമാറിന് അറിവുണ്ടായിട്ടും ചെമ്പുപാളിയെന്ന് രേഖയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

പാളികള്‍ അഴിച്ചുമാറ്റുമ്പോള്‍ തിരുവാഭരണം കമ്മിഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല. ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളികളെ ചെമ്പുപാളികളെന്ന് എഴുതുകയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തുവിടാം എന്ന് ബോര്‍ഡിന് തെറ്റായ ശുപാര്‍ശക്കത്ത് നല്‍കുകയും ചെയ്തു.

മഹസ്സറുകളിലും വെറും ചെമ്പുതകിടുകള്‍ എന്ന് രേഖപ്പെടുത്തി. മഹസ്സര്‍ തയ്യാറാക്കിയ സമയത്ത് സ്ഥലത്തില്ലാതിരുന്നവരുടെ പേരുകള്‍കൂടി ഉള്‍പ്പെടുത്തിയെന്നും ഉണ്ണിക്കൃഷ്ണന്‍പോറ്റിക്ക് സ്വര്‍ണം കൈവശപ്പെടുത്താന്‍ അവസരമൊരുക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സുധീഷ്‌കുമാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച അപേക്ഷ നല്‍കും. ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരുടെ മൊഴിയിലും സുധീഷിനെതിരേ പരാമര്‍ശങ്ങളുണ്ടായിരുന്നു.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന്റെ മൊഴികളിലെ തെളിവുകള്‍ അടിസ്ഥാനമാക്കിയ തുടരന്വേഷണം, ദേവസ്വം ബോര്‍ഡിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരം പ്രവര്‍ത്തിച്ചുവെന്നാണ് സുധീഷ്‌കുമാര്‍ ക്രൈംബ്രാഞ്ചിനു മൊഴിനല്‍കിയത്. താന്‍ മാത്രമല്ല, അന്നത്തെ ദേവസ്വം ബോര്‍ഡ് ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ഇതില്‍ ഇടപെട്ടിരുന്നുവെന്നും മേല്‍ത്തട്ടില്‍ നിന്നുണ്ടായ നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നും സുധീഷ്‌കുമാര്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലില്‍ അന്വേഷണസംഘത്തോടു വെളിപ്പെടുത്തിയിരുന്നു.

രേഖകളില്‍ സ്വര്‍ണം പൂശിയ പാളികള്‍ എന്ന പരാമര്‍ശം ഒഴിവാക്കിയതും മേലുദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശപ്രകാരമാണെന്നാണ് മൊഴി. എക്സിക്യുട്ടീവ് ഓഫീസര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരമൊരു മാറ്റം രേഖകളില്‍ വരുത്താന്‍ കഴിയില്ലെന്നും അന്ന് ഏല്‍പ്പിച്ച ജോലി മാത്രമാണ് നിര്‍വഹിച്ചതെന്നുമാണ് സുധീഷ്‌കുമാറിന്റെ മറുപടി എന്ന് അറിയുന്നു.

സ്വര്‍ണം പൂശിയ പാളികള്‍ ഉണ്ണികൃഷ്ണന്‍പോറ്റിക്കു കൈമാറിയത് ദേവസ്വം ബോര്‍ഡില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ്. ഓരോഘട്ടത്തിലും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്കു കൈമാറിയിരുന്നു. രേഖകള്‍ അപ്പോള്‍ത്തന്നെ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. അവരാരും ചെമ്പുപാളികള്‍ എന്ന് എഴുതിയത് തിരുത്തിയില്ല, എതിര്‍ത്തതുമില്ല. നടപടികള്‍ എല്ലാവരും അറിഞ്ഞിരുന്നു. സ്വര്‍ണം പൂശിയ പാളികള്‍ കൈമാറിയ സമയത്തു നടന്ന ചര്‍ച്ചകളുടെയും നടപടികളുടെയും വിശദാംശങ്ങളും സുധീഷ്‌കുമാര്‍ അന്വേഷണസംഘത്തിനു മുന്നില്‍ വിവരിച്ചു.

അന്നത്തെ ദേവസ്വം ഭരണാധികാരികളിലേക്കും കമ്മിഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിലേക്കും ഇതുപ്രകാരം അന്വേഷണം നീളും. സുധീഷ്‌കുമാറിന്റെ മൊഴി വിശകലനം ചെയ്യാനും ലഭിച്ച തെളിവുകളുമായി ഒത്തുനോക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മൊഴി ശരിവെക്കുന്ന മുറയ്ക്ക് ഉന്നതരെയും ചോദ്യംചെയ്യും. നിലവിലെ സാഹചര്യത്തില്‍ ഇവരും പ്രതിയാകാനും അറസ്റ്റിനും സാധ്യതയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News