തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക അറസ്റ്റ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. 2019-ൽ എ. പത്മകുമാർ പ്രസിഡന്റായിരുന്ന കാലത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു വിജയകുമാർ. കെ.പി. ശങ്കർദാസ് ആണ് മറ്റൊരംഗം.
കഴിഞ്ഞ ദിവസം ഹെെക്കോടതിയിൽനിന്ന് വിമർശനം വന്നതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജയകുമാറിനോടും ശങ്കർദാസിനോടും എസ്ഐടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്നെന്ന് ശങ്കർദാസിന്റെ ഭാഗത്തുനിന്ന് വിശദീകരണം വന്നിരുന്നു. എന്നാൽ വിജയകുമാറും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച വിജയകുമാറിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, മുൻകൂർ ജാമ്യം തേടി ശങ്കർദാസ് കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് ഇതുവരെ പരിഗണിച്ചിട്ടില്ല.


