ശാസ്തമംഗലത്ത് ആര്‍. ശ്രീലേഖയും കവടിയാറില്‍ ശബരീനാഥനും ജയിച്ചു; പൂജപ്പുര രാധാകൃഷ്ണന് തോല്‍വി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയായി കണക്കാക്കുന്ന ആര്‍. ശ്രീലേഖ വിജയിച്ചു. ശാസ്തമംഗലത്ത് എല്‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ഥി അമൃത ആറിനേയാണ് ശ്രീലേഖ പരാജയപ്പെടുത്തിയത്. മുന്‍ ഡിജിപി കൂടിയാണ് ശ്രീലേഖ ഐപിഎസ്.

കൊടുങ്ങാനൂരിലെ ബിജെപി സ്ഥാനാര്‍ഥിയും മറ്റൊരു മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവുമായ വി.വി. രാജേഷ് വിജയിച്ചു. മുന്‍ ജില്ലാ പ്രസിഡന്റാണ്.

കവടിയാറില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥനും വിജയിച്ചു. 

തൈക്കാട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി. വേണുഗോപാല്‍ വിജയിച്ചു. എ. സമ്പത്തിന്റെ സഹോദരന്‍ എ. കസ്തൂരിയായിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ഥി. ചാക്ക വാര്‍ഡില്‍ മുന്‍ മേയര്‍ കെ. ശ്രീകുമാര്‍ വിജയിച്ചു.

ജഗതി വാര്‍ഡില്‍ നടനും കേരളാ കോണ്‍ഗ്രസ് ബി നേതാവുമായ പൂജപ്പുര രാധാകൃഷ്ണന്‍ പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥിയാണ് ഇവിടെ വിജയിച്ചത്.

ഉള്ളൂരില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജോണ്‍സണ്‍ ജോസഫ് തോറ്റു. എല്‍ഡിഎഫിന്റെ ലിജു. എസ്. ആണ് ഇവിടെ വിജയിച്ചത്.

കണ്ണമ്മൂല വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പാറ്റൂര്‍ രാധാകൃഷ്ണന്‍ വിജയിച്ചു. പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയാണ് പാറ്റൂര്‍ രാധാകൃഷ്ണന്‍.

പട്ടത്ത് തൃപ്തി രാജ് തോറ്റു. നിലവിലെ ഡെപ്യൂട്ടി മേയര്‍ എസ്. രാജുവിന്റെ മകളാണ് തൃപ്തി രാജു. യുഡിഎഫ് സ്ഥാനാര്‍ഥി രേഷ്മ സിയാണ് ഇവിടെ വിജിച്ചത്.

വഞ്ചിയൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വഞ്ചിയൂര്‍ ബാബു വിജയിച്ചു. എല്‍ഡിഎഫ് ഭരണത്തിലെത്തിയാല്‍ മേയര്‍ സ്ഥാനത്തേക്ക് വരെ പരിഗണിക്കാന്‍ സാധ്യതയുള്ള നേതാവാണ്. കഴിഞ്ഞ തവണ വനിതാ സംവരണായിരുന്നപ്പോള്‍ മകള്‍ ഗായത്രി ബാബുവായിരുന്നു ഇവിടെ കൗണ്‍സിലര്‍.

എകെജി പഠനഗവേഷണ കേന്ദ്രം നിലനില്‍ക്കുന്ന കുന്നുകുഴിയില്‍ കോണ്‍ഗ്രസിന്റെ മേരി പുഷ്പം വിജയിച്ചു. സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗമായ ഐ.പി. ബിനുവിനെയാണ് ഇവിടെ പരാജയപ്പെടുത്തിയത്. തലസ്ഥാനത്തെ പ്രധാന നേതാക്കളില്‍ ഒരാളാണ് ബിനു. പുതിയ എല്‍ഡിഎഫ് സെന്റര്‍ സ്ഥിതി ചെയ്യുന്ന പാളയം വാര്‍ഡിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News