കീവില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം;11 മരണം

കീവ്‌: യുക്രൈനില്‍ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം. കീവിലുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. മേഖലയിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. യുക്രൈന് യുദ്ധ ടാങ്കുകള്‍ നല്‍കാന്‍ യു.എസും ജര്‍മനിയും സന്നദ്ധത അറിയിച്ച് ഒരു ദിവസത്തിനു ശേഷമാണ് ആക്രമണം.

ആക്രമണത്തില്‍ 35 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും രണ്ടിടത്ത് തീപിടിത്തമുണ്ടാവുകയും ചെയ്തു. 55 മിസൈലുകള്‍ റഷ്യ തൊടുത്തുവിട്ടതായും ഇതില്‍ 47 എണ്ണം യുക്രൈന്‍ പ്രതിരോധ വിഭാഗം വെടിവെച്ചിട്ടെന്നും യുക്രൈന്‍ അറിയിച്ചു. യുക്രൈന്റെ ഊര്‍ജോല്‍പാദന കേന്ദ്രം ലക്ഷ്യമിട്ടാണ് റഷ്യന്‍ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.

യു.എസും ജര്‍മനിയും യുക്രൈന് യുദ്ധടാങ്കുകള്‍ നല്‍കാന്‍ മുന്നോട്ടുവന്നതും റഷ്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. 31 അബ്രാംസ് യുദ്ധ ടാങ്കുകളാണ് യു.എസ്. യുക്രൈന് നല്‍കുമെന്നറിയിച്ചത്. ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സും യുക്രൈന് യുദ്ധ ടാങ്കുകള്‍ നല്‍കുന്നതിന് പച്ചക്കൊടി കാട്ടിയിരുന്നു. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പല യൂറോപ്യന്‍ രാജ്യങ്ങളും ഇത്തരത്തില്‍ യുക്രൈനെ സഹായിക്കാനായി രംഗത്തുവന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News