തിരുവനന്തപുരം: ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോേഗസ്ഥർ റിസോർട്ടിൽ ഒത്തുചേർന്ന സംഭവം ഗൗരവത്തോടെ കാണണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 18 ഉദ്യോഗസ്ഥരെ ജയിൽവകുപ്പ് സ്ഥലം മാറ്റി. കുമരകത്തെ റിസോർട്ടിലായിരുന്നു ഉദ്യോഗസ്ഥരുടെ ഒത്തുചേരൽ.
ഒത്തുചേരലിനെതിരെ ജയിൽമേധാവിക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പാർട്ടിപരമായിരുന്നില്ല ഒത്തുചേരല്ലെന്നുമാണ് ജയിൽവകുപ്പിന്റെ വിശദീകരണം. എന്നാൽ പല റാങ്കുകളിലുമായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്തുചേരൽ പെട്ടെന്നുണ്ടായതല്ലെന്നും ഇതിന് പിന്നിൽ കൂടിയാലോചനയുണ്ടായിട്ടുണ്ടെന്നുമാണ് ഇന്റലിജൻസിന്റെ അനുമാനം. സംഘടിക്കരുതെന്ന ചട്ടം ലംഘിച്ചാണ് ഉദ്യാഗസ്ഥർ ഒത്തുകൂടിയത്.
ജനുവരി 17നു രാത്രിയിലാണു 13 ഡപ്യൂട്ടി പ്രിസൺ ഓഫിസർമാരും 5 അസി.പ്രിസൺ ഓഫിസർമാരും യോഗം ചേർന്നത്. തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ, തവനൂർ സെൻട്രൽ ജയിലുകളിലെയും തിരുവനന്തപുരം ജില്ലാ ജയിൽ, സ്പെഷൽ സബ് ജയിൽ, വിയ്യൂർ അതീവസുരക്ഷാ ജയിൽ, പാലാ സബ് ജയിൽ, എറണാകുളം ബോസ്റ്റൽ സ്കൂൾ എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരാണു പങ്കെടുത്തത്.
‘ഒരേ മനസ്സുള്ള ഞങ്ങളുടെ കൂട്ടായ്മയ്ക്കു കോട്ടയത്തു തുടക്കമായിരിക്കുന്നു. ഇനി വളർന്നുകൊണ്ടിരിക്കും’ എന്ന അടിക്കുറിപ്പോടെ ചിലർ ചിത്രം വാട്സാപ് സ്റ്റേറ്റസ് ആക്കിയതോടെയാണു രഹസ്യാന്വേഷണ വിഭാഗം വിവരം ശേഖരിച്ചത്. കേരളത്തിലെ ജയിലുകളിൽ ബിജെപിക്ക് 250ൽ ഏറെ രാഷ്ട്രീയത്തടവുകാരുണ്ട്. ഇവരെക്കൂടി സംഘടിപ്പിക്കുന്നതിനു മുന്നോടിയായ നീക്കമെന്നാണു സംശയം.

