നിര്‍മാണം നടക്കുന്ന വീട്ടില്‍ കവർച്ച; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; മണിക്കൂറുകള്‍ക്കകം പ്രതി പിടിയിൽ

പയ്യോളി: കോഴിക്കോട് നിര്‍മാണം നടക്കുന്ന വീട്ടില്‍ കവർച്ച നടത്തിയ യുവാവിനെ പോലീസ്ഡ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. പയ്യോളി ബിസ്മി ബസാര്‍ സ്വദേശി കാഞ്ഞിരമുള്ള പറമ്പില്‍ മുഹമ്മദ് നിഷാല്‍(22) ആണ് പിടിയിലായത്. പേരാമ്പ്രയിലെ ഡോ. അരുണിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് കവർച്ച നടന്നത്. ഒന്നര ലക്ഷം രൂപ വിലവരുന്ന വയറിംഗ് സാധനങ്ങള്‍ പ്രതി അടിച്ചുമാറ്റിയത്. കേസ് രജിസ്റ്റര്‍ ചെയ്ത മണിക്കൂറുകള്‍ക്കകം നിഷാലിനെ പേരാമ്പ്ര പോലീസ് പിടികൂടുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

ഇയാളുടെ പേരില്‍ പയ്യോളി സ്റ്റേഷനില്‍ രണ്ട് കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് പാലേരിയിലെ പള്ളിയില്‍ നിസ്‌കാരം നടത്തി പോകുന്നതിനിടയില്‍ ഭണ്ഡാരം മോഷ്ടിച്ച കേസിൽ മുഹമ്മദ് നിഷാല്‍ പിടിയിലായിരുന്നു. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ വിട്ടയച്ചു. സംഭവ സ്ഥലത്തുനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ പാലേരിയിൽ മുൻപ് പിടിയിലായയാളുമായി സാമ്യം തോന്നിയതിനെ തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.

ഇന്ന് വീണ്ടും സംശയാസ്പദമായി സമീപത്തുണ്ടായിരുന്ന നിഷാലിനെ പോലീസ് തടഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്തതിൽ മോഷണത്തിൽ ഇയാളുടെ പങ്ക് വ്യക്തമാവുകയായിരുന്നു. ഇൻസ്പെക്ടർ പി. ജംഷീദ് നൽകിയ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ പി. ഷമീർ, എ.എസ്.ഐ മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സി.എം. സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News