കാളിരാജ് മഹേഷ്‌കുമാർ കൊച്ചി കമ്മിഷണർ, ജി. ജയദേവ് കോഴിക്കോട് , പോലീസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: ട്രാഫിക്, റോഡ് സുരക്ഷാ മാനേജ്‌മെന്റ് ഐജി കാളിരാജ് മഹേഷ്‌കുമാറിനെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറാക്കി നിയമിച്ചു. കമ്മിഷണറായിരുന്ന ഹരിശങ്കറിനെ സായുധ സേനാവിഭാഗം ഡിഐജിയാക്കിയും നിയമിച്ചു. ജനുവരി ഒന്നിന് കൊച്ചി സിറ്റി പോലീസ് കമ്മിഷണറായി ചുമതലയേറ്റ ഹരിശങ്കർ ഈ മാസം എട്ടുമുതൽ അവധിയിലായിരുന്നു. 

കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറായിരുന്ന ടി. നാരായണനെ തൃശ്ശൂർ റേഞ്ച് ഡിഐജിയാക്കി. ആഭ്യന്തര സുരക്ഷാ എസ്‌പി ജി. ജയ്‌ദേവാണ് പുതിയ കോഴിക്കോട് കമ്മിഷണർ. കൊച്ചിയിൽ നേരത്തേ ഐജി റാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു കമ്മിഷണറായിരുന്നത്. അത് മാറ്റി ഡിഐജി റാങ്കിലെ ഉദ്യോഗസ്ഥനെ കമ്മിഷണറാക്കിയിരുന്നു. ഇപ്പോൾ വീണ്ടും ഐജി തസ്തികയിലുള്ള ഉദ്യോഗസ്ഥനായി.

തൃശ്ശൂർ റേഞ്ച് ഡിഐജിയായിരുന്ന അരുൾ ബി. കൃഷ്ണയെ എറണാകുളം റേഞ്ചിലേക്ക് മാറ്റി. കൊല്ലം കമ്മിഷണർ കിരൺ നാരായണനെ ആഭ്യന്തര സുരക്ഷാ എസ്‌പിയായി നിയമിച്ചു. തിരുവനന്തപുരം റൂറൽ എസ്‌പി കെ.എസ്. സുദർശനെ എറണാകുളം റൂറൽ എസ്‌പി യാക്കി. എറണാകുളം റൂറൽ എസ്‌പി ഹേമലതയെ കൊല്ലം കമ്മിഷണറാക്കി. കോഴിക്കോട് റൂറൽ എസ്‌പി കെ.ഇ. ബൈജുവിനെ കോസ്റ്റൽ പോലീസ് എഐജിയാക്കി. അവിടെനിന്ന് പദംസിങ്ങിനെ കോഴിക്കോട് ക്രമസമാധാന വിഭാഗം ഡിസിപിയാക്കി.

തിരുവനന്തപുരം ഡിസിപിയായിരുന്ന ടി.ഫറാഷിനെ കോഴിക്കോട് റൂറൽ എസ്‌പിയാക്കി. തപോഷ് ബസുമതാരിയാണ് തിരുവനന്തപുരം സിറ്റി ഡിസിപി. കോഴിക്കോട് ഡിസിപിയായിരുന്ന അരുൺ കെ. പവിത്രനെ വയനാട് ജില്ലാ പോലീസ് മേധാവിയാക്കി. വനിതാ ബറ്റാലിയൻ കമാൻഡന്റായിരുന്ന മുഹമ്മദ് നദീമുദ്ദീനെ റെയിൽവേ എസ്‌പിയാക്കി. കൊച്ചി ഡിസിപി ജുവ്വനപ്പടി മഹേഷിനെ തിരുവനന്തപുരം റൂറൽ എസ്‌പിയാക്കി. റെയിൽവേ എസ്‌പിയായിരുന്ന കെ.എസ്. ഷഹൻഷായെ കൊച്ചി സിറ്റി ഡിസിപി-2 ആയും നിയമിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News