കഥാപാത്രങ്ങള്‍ക്ക് പേരിന് പകരം നമ്പറിടേണ്ട സാഹചര്യമുണ്ടായേക്കാം; ജാനകി വിവാദത്തിൽ രണ്‍ജി പണിക്കര്‍

നാളെ കഥാപാത്രങ്ങള്‍ക്ക് പേരിന് പകരം നമ്പറിടേണ്ട സാഹചര്യമുണ്ടായേക്കാം- രണ്‍ജി പണിക്കര്‍

കൊച്ചി:സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ പേരുമാറ്റവിവാദത്തില്‍ പ്രതികരിച്ച് സംവിധായകനും തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍. ഇന്ന് ഒരുപേരിനെ സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കം നാളെ കഥാപാത്രങ്ങള്‍ക്ക് പേരിടാതെ നമ്പറിട്ട് സിനിമ നിര്‍മിക്കേണ്ട സാഹചര്യമുണ്ടാക്കിയേക്കാമെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു.

‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിലെ ‘ജാനകി’ എന്ന പേര് മാറ്റാന്‍ ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡിനെതിരായ ഫെഫ്കയുടെ പ്രതിഷേധപരിപാടി അറിയിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രണ്‍ജി പണിക്കര്‍ നിലപാട് വ്യക്തമാക്കിയത്.

‘നമ്മുടെ സംസ്‌കാരവും പാരമ്പര്യവും അനുസരിച്ച് ലഭിക്കുന്ന എല്ലാ നാമങ്ങളും ഏതെങ്കിലുമൊക്കെ അര്‍ഥത്തില്‍ ദൈവനാമങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് ഏത് മതമായാലും. ഒരുപേരിനെ സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കം നാളെ, കഥാപാത്രങ്ങള്‍ക്ക് പേരിടാതെ നമ്പറിടേണ്ടുന്ന സാഹചര്യത്തിലേക്ക് പോയേക്കാം’, എന്നായിരുന്നു രണ്‍ജി പണിക്കരുടെ വാക്കുകള്‍.

‘മുപ്പത്തിമുക്കോടി ദേവതകളില്‍ ഒന്നിന്റെ പേരാണ് ജാനകി. എല്ലാ മതങ്ങളുമായും ബന്ധപ്പെട്ട് ഇതേ അപകടസാധ്യതയുണ്ട്. വരാനിരിക്കുന്ന അന്തരീക്ഷത്തിന്റെ ഭീകരതയെന്താണ് എന്ന് വിളിച്ചുപറയുന്ന ഏറ്റവും പുതിയ സംഭവമായി വേണം ഇതിനേ കാണേണ്ടത്. നാളെ ഒരുപേരുമിടാതെ, എല്ലാ കഥാപാത്രങ്ങള്‍ക്കും നമ്പറിട്ട് സിനിമയും കഥകളും നാടകവും ഉണ്ടാക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകും’, അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News