KeralaNews

എറണാകുളം ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്; ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നേരത്തെ ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ അലേര്‍ട്ട് പുതുക്കി ഇപ്പോള്‍ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് 14 ജില്ലകളിലും നാളെ 11 ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കിയ ഇന്ന് തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. നാളെ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

അതേസമയം, വൃഷ്ടിപ്രദേശത്തെ കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം ഇന്ന് തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തും. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്നും മന്ത്രി പറഞ്ഞു.

ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം തുറന്നുവിടും. മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ടി വന്നാല്‍ ആ ജലം കൂടി ശേഖരിക്കാന്‍ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്. റെഡ് അലര്‍ട്ടിലേക്ക് എത്താതിരിക്കാനാണ് ശ്രമം. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. 2398.80 അടിയാണ് ഇപ്പോള്‍ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

അതിനിടെ, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ നീരൊഴുക്ക് ശക്തമായി. സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 4,056 ഘനയടി വെള്ളമാണ്. ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനാല്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button