Home-bannerKeralaNationalNews

ഒമിക്രോണ്‍: 40-നും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ശുപാര്‍ശ

ന്യൂഡൽഹി: 40 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ നൽകി ഇന്ത്യൻ സാർസ് കൊവ് 2 ജെനോമിക്സ് കൺസോർഷ്യം(ഐ.എൻ.എസ്.എ.സി.ഒ.ജി.).

കൊറോണ വൈറസിന്റെ ജനിതക വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന 28 ലാബോട്ടറികളുടെ കൺസോർഷ്യമാണ് ഐ.എൻ.എസ്.എ.സി.ഒ.ജി. കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോൺ ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഐ.എൻ.എസ്.എ.സി.ഒ.ജിയുടെ ശുപാർശ. രാജ്യത്ത് ഇതുവരെ രണ്ടുപേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതുവരെ വാക്സിൻ സ്വീകരിക്കാത്തതും എന്നാൽ ജാഗ്രത പാലിക്കേണ്ടവരും ഉൾപ്പെട്ട വിഭാഗത്തിന് വാക്സിൻ നൽകുക, നാൽപ്പതു വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുക എന്നീ ശുപാർശകളാണ് സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുള്ളത്. രോഗം ഗുരുതരമാകുന്നതിനെ തടഞ്ഞേക്കുമെങ്കിലും ഇതിനകം സ്വീകരിച്ച വാക്സിനുകളിൽനിന്നുള്ള, കുറഞ്ഞ അളവിലുള്ള ന്യൂട്രലൈസിങ് ആന്റിബോഡികൾക്ക് ഒമിക്രോണിനെ പ്രതിരോധിക്കാൻ സാധിച്ചേക്കില്ല. അതിനാൽ രോഗബാധിതരാകാൻ കൂടുതൽ സാധ്യതയുള്ളവരെയും രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്കും വേണം പ്രഥമ പരിഗണന നൽകാനെന്നും കൺസോർഷ്യം പ്രതിവാര ബുള്ളറ്റിനിൽ വ്യക്തമാക്കി.

ഒമിക്രോൺ സാന്നിധ്യം നേരത്തെ കണ്ടെത്തുന്നതിന് ജീനോമിക് സർവൈലൻസ് നിർണായകമാണെന്നും കൺസോർഷ്യം വിലയിരുത്തി. ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥലങ്ങളിൽനിന്നും അവിടേക്കുമുള്ള യാത്രകൾ, ഒമിക്രോൺ ബാധിത മേഖലകളുമായി ബന്ധമുള്ള കോവിഡ് പോസിറ്റീവ് വ്യക്തികളുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തൽ എന്നിവ ശക്തിപ്പെടുത്തണമെന്നും കൺസോർഷ്യം നിർദേശിച്ചു. കൂടാതെ പരിശോധനകൾ ശക്തിപ്പെടുത്തണമെന്നും കൺസോർഷ്യം പ്രതിവാര ബുള്ളറ്റിനിൽ വ്യക്തമാക്കി.

ചില പ്രായവിഭാഗത്തിൽപ്പെട്ടവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകുന്ന കാര്യത്തിൽ അമേരിക്കയും ബ്രിട്ടനും ഇതിനകം തന്നെ തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. രോഗത്തിൽനിന്നുള്ള മികച്ച സംരക്ഷണത്തിന്, പ്രായപൂർത്തിയായതും വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചതുമായ വ്യക്തികൾ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അമേരിക്കയിലെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധൻ ആന്റണി ഫൗസി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button