ആശ്വാസവാര്‍ത്ത! ടൈറ്റന്‍ അന്തര്‍വാഹിനിയുടെ ശബ്ദ തരംഗങ്ങള്‍ ലഭിച്ചു; അവശേഷിക്കുന്നത് മണിക്കൂറുകളുടെ ഓക്സിജൻ മാത്രം

ന്യൂയോര്‍ക്ക്‌:ടൈറ്റാനിക് കപ്പല്‍ കാണാന്‍ പോയ സംഘത്തിനായുള്ള തിരച്ചിലില്‍ പ്രതീക്ഷ. അന്തര്‍വാഹിനിയുടെ ശബ്ദ തരംഗങ്ങള്‍ ലഭിച്ചെന്ന് യു.എസ്. കോസ്റ്റ്ഗാര്‍ഡ് സ്ഥിരീകരിച്ചു; ടൈറ്റന്‍ അന്തര്‍വാഹിനിയില്‍ ശേഷിക്കുന്നത് നാളെ രാവിലെ വരെയുള്ള ഓക്സിജന്‍ മാത്രമാണ്.

യു.എസ്, കാനഡ കോസ്റ്റ് ഗാര്‍ഡും നാവിക, വ്യോമ സേനകളും മൂന്നു ദിവസമായി നടത്തുന്ന പരിശോധനയ്ക്കിടയിലാണ് പ്രതീക്ഷയ്ക്കു വക നല്‍കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

കനേഡിയന്‍ വിമാനത്തിന് കടലിനടിയില്‍ നിന്ന്  ശബ്ദതരംഗങ്ങള്‍ ലഭിച്ചതായി യു.എസ്. കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു. ഈ മേഖല കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തിരച്ചില്‍. എന്നാല്‍ ടൈറ്റന്‍ അന്തര്‍വാഹിനി കണ്ടെത്താനോ ബന്ധം സ്ഥാപിക്കാനോ സാധിച്ചിട്ടില്ല.

നാളെ രാവിലെ വരെയുള്ള ഓക്സിജനാണ് അന്തര്‍വാഹിനിയില്‍ ഉള്ളത് എന്നതിനാല്‍  അതിന് മുന്‍പ് കണ്ടെത്താനാണ് തീവ്രശ്രമം. അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ ഒരു നൂറ്റാണ്ടിലേറെയായി മുങ്ങിക്കിടക്കുന്ന  ടൈറ്റാനിക് കപ്പല്‍ കാണാന്‍ വെള്ളിയാഴ്ചയാണ് കാനഡ തീരത്തുനിന്ന് ടൈറ്റന്‍ അന്തര്‍വാഹിനി പുറപ്പെട്ടത്.

തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെവച്ച് മദര്‍ഷിപ്പില്‍നിന്ന് വേര്‍പെടുകയും പിന്നീട് മദര്‍ഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെടുകയുമായിരുന്നു. ബ്രിട്ടിഷ് ശതകോടീശ്വരന്‍ ഹമീഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ വ്യവസായി ഷഹ്സാദ ദാവൂദ്, 19 വയസുള്ള മകന്‍ സുലെമാന്‍, ഫ്രഞ്ച് പര്യവേഷകന്‍ പോള്‍ ഹെന്‍‌റി നാര്‍ഷെലോ, യാത്ര സംഘടിപ്പിച്ച ഓഷ്യന്‍ഗേറ്റ് കമ്പനി ഉടമ സ്റ്റോക്റ്റന്‍ റഷ് എന്നിവരും പൈലറ്റും ഉള്‍പ്പെടെ അഞ്ചുപേരാണ് അന്തര്‍വാഹിനിയില്‍ ഉള്ളത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News