റാവൽപിണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: റാവല്‍പിണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്‌. പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) മാച്ച് വേദിയാണ് സ്റ്റേഡിയം. പെഷവാര്‍ സാല്‍മിയും കറാച്ചി കിങ്‌സും തമ്മിലുള്ള ക്രിക്കറ്റ് മാച്ച് നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ആക്രമണമുണ്ടായത്. മേയ് എട്ടിന് രാത്രി എട്ടുമണിക്കാണ് മത്സരം നടക്കേണ്ടിയിരുന്നത്.

സ്റ്റേഡിയത്തിന് സമീപത്തുള്ള ഒരു റെസ്‌റ്റോറന്റ് കെട്ടിടം ഭാഗികമായി തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.. പ്രദേശം അധികൃതര്‍ സീല്‍ ചെയ്തതായി പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ഡ്രോണിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഡ്രോണില്‍ പേ ലോഡ് ഉണ്ടായിരുന്നോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇവിടെ നടക്കേണ്ടിയിരുന്ന മത്സരങ്ങൾ ലാഹോറിലേക്കു മാറ്റിയതായും വാർത്തകളുണ്ട്. പ്രദേശത്തുനിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിഎസ്എല്ലില്‍ പങ്കെടുക്കാനെത്തിയ ഇംഗ്ലണ്ടില്‍നിന്നുള്ള താരങ്ങള്‍ സ്വരാജ്യത്തേക്ക് മടങ്ങാനൊരുങ്ങുന്നതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News