നവജാതശിശുക്കളുടെ വിരലും തലയും എലികൾ കടിച്ചുമുറിച്ചു; സംഭവം സർക്കാർ ആശുപത്രിയിൽ

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ രണ്ട് നവജാതശിശുക്കളെ എലികൾ കടിച്ച് പരിക്കേൽപ്പിച്ചു. ഇന്ദോറിലെ മഹാരാജ യശ്വന്ത്‌റാവു ചികിത്സാലയ (എംവൈഎച്ച്) ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞയാഴ്ച ജനിച്ച രണ്ട് കുഞ്ഞുങ്ങളെയാണ് നവജാതശിശുക്കള്‍ക്കുവേണ്ടിയുള്ള ഐസിയുവില്‍വെച്ച് എലി കടിച്ചത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് സംഭവം നടന്നത്. ഒരു കുഞ്ഞിന്റെ വിരലുകളിലും രണ്ടാമത്തെ കുഞ്ഞിന്റെ തലയിലും തോളിലുമാണ് എലി കടിച്ചത്.

നവജാതശിശുക്കളുടെ ദേഹത്ത് മുറിവുകള്‍ കണ്ടതിന് പിന്നാലെ നഴ്‌സുമാര്‍ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. ഇതോടെ എന്‍ഐസിയുവിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. അപ്പോള്‍ എലികള്‍ കുട്ടികളെ കിടത്തിയിരിക്കുന്ന തൊട്ടിലുകള്‍ക്ക് സമീപത്തുകൂടെ ഓടുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

അതേസമയം, ആശുപത്രിയില്‍ ഏറ്റവും ഒടുവില്‍ എലിനശീകരണം നടത്തിയത് അഞ്ചുകൊല്ലം മുന്‍പാണെന്ന് സൂപ്രണ്ട് ഡോ. അശോക് യാദവ് സ്ഥിരീകരിച്ചു. കുഞ്ഞുങ്ങള്‍ സുരക്ഷിതരാണെന്നും അവർക്ക് ചികിത്സ നൽകിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉടന്‍തന്നെ ആശുപത്രിയില്‍ ഉടനീളം കീടനിയന്ത്രണം നടത്തും. എലികളെ ആകര്‍ഷിക്കുമെന്നതിനാല്‍ വാര്‍ഡുകള്‍ക്കുള്ളില്‍ ഭക്ഷണം കൊണ്ടുവരരുതെന്ന് ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News