കണ്ണൂർ: ആൾക്കൂട്ട വിചാരണയെത്തുടർന്ന് മകൾ ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തിനുനേരേ ആരോപണവുമായി മാതാവ്. സുഹൃത്ത് റഹീസ് വിവാഹവാഗ്ദാനം നൽകി മകളുടെ സ്വർണാഭരണങ്ങളും പണവും കവർന്നതായി റസീനയുടെ മാതാവ് സി.കെ. ഫാത്തിമ പോലീസിൽ പരാതിനൽകി.
20 പവനോളം ആഭരണങ്ങളും 1,50,000 രൂപയും മകളെ ഭീഷണിപ്പെടുത്തി കവർന്നതായാണ് പരാതിയിൽ പറയുന്നത്. ഇരുവരുമുള്ള സ്വകാര്യവീഡിയോകൾ മൊബൈൽഫോണിൽ സൂക്ഷിച്ച് മകളെ നിരന്തരം ഭീഷണിപ്പെടുത്തി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മകളെ ഉപദേശിച്ചിരുന്നു. മകളുടെ മരണത്തിൽ റഹീസിന്റെ പങ്ക് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
റസീനയെ ചൊവ്വാഴ്ചയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിലെ സൂചനയുടെ അടിസ്ഥാനത്തിലാണ് മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റുചെയ്തത്.
കാറിൽ യുവതിയുമായി സംസാരിച്ചുകൊണ്ടിരിക്കേ ഒരുസംഘം തങ്ങളെ കാറിൽനിന്ന് വലിച്ചിറക്കി കൈയേറ്റംചെയ്തതായി റഹീസ് പോലീസിന് മൊഴിനൽകി. തന്നെ ബൈക്കിന്റെ മധ്യത്തിലിരുത്തി രണ്ടുപേർ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മർദിച്ചുവെന്നും തന്റെ പക്കലുണ്ടായിരുന്ന മൂന്ന് മൊബൈൽഫോണുകളും ടാബും തട്ടിയെടുക്കുകയും ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
മൂന്നുവർഷംമുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയുമായി പരിചയപ്പെട്ടത്. യുവതിയുടെ സംരംഭമായ കെയ്‌ക്ക് നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായിക്കാറുണ്ടെന്നും മറ്റുതരത്തിലുള്ള സാമ്പത്തിക ഇടപാടുകളില്ലെന്നും റഹീസ് പോലീസിനോട് പറഞ്ഞതായാണ് വിവരം.
പ്രതികളിൽനിന്ന് പിടിച്ചെടുത്ത റഹീസിന്റെ ഫോണുകളും ടാബും കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിചേർക്കപ്പെട്ട അഞ്ചുപേരും എസ്ഡിപിഐ പ്രവർത്തകരാണ്. ഇവരുടെ പേരിൽ മർദനം, തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തൽ, കവർച്ചശ്രമം എന്നീ വകുപ്പുകൾകൂടി ഉൾപ്പെടുത്തി.

