റാപ്പർ വേടനെതിരെ വീണ്ടും ലെെംഗികാതിക്രമ പരാതികൾ;മുഖ്യമന്ത്രിക്ക് പരാതി നൽകി രണ്ട് യുവതികൾ

കൊച്ചി: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഗായകൻ ഹിരൺദാസ് മുരളിക്കെതിരെ വീണ്ടും ലെെെംഗികാതിക്രമ പരാതികൾ. രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി സമർപ്പിച്ചു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാൻ രണ്ടു യുവതികളും സമയം തേടിയിട്ടുണ്ട്. 2020 -2021 കാലഘട്ടത്തിലാണ് പരാതിയിൽ പറയുന്ന രണ്ട് സംഭവങ്ങളും നടന്നതെന്നാണ് സൂചന.

ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലെെംഗികമായി ഉപദ്രവിച്ചെന്നാണ് ആദ്യത്തെ പരാതി. എതിർത്തപ്പോൾ ക്രൂരമായി ഉപദ്രവിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. തന്റെ സംഗീത പരിപാടികളിൽ ആകൃഷ്ടനായി ബന്ധം സ്ഥാപിച്ച വേടൻ ക്രൂരമായി ലെെംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതി. സംഗീത പരിപാടികളവതരിപ്പിക്കുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.

വിവാഹ വാഗ്ദാനം നൽകി രണ്ടു വർഷത്തോളം ലൈംഗിക ചൂഷണം നടത്തിയെന്ന യുവ വനിതാ ഡോക്‌ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹെെക്കോടതി പരിഗണിക്കാനിരിക്കെയാണ് വേടനെതിരെ കൂടുതൽ പരാതികൾ ഉയർന്നത്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് പീഡിപ്പിച്ചെന്നുമാണ് വനിതാ ഡോക്‌ടറുടെ മൊഴി. ലഹരി മരുന്ന് ഉപയോ​ഗിച്ച ശേഷം വേടൻ പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.വേടനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലക്ഷ്യമിട്ടായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News