അതിരപ്പിള്ളിയിലെ റിസോർട്ടിലെത്തിച്ച് പീഡനം; ദൃശ്യങ്ങൾ പകർത്തി, സ്വർണം കവർന്നു, പ്രതികൾ പിടിയിൽ

അതിരപ്പിള്ളിയിലെ റിസോർട്ടിലെത്തിച്ച് പീഡനം; ദൃശ്യങ്ങൾ പകർത്തി, സ്വർണം കവർന്നു

ചാലക്കുടി: യുവതിയെ അതിരപ്പിള്ളിയിലെ റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും സ്വർണം കവരുകയും ചെയ്ത കേസിലെ പ്രതിയും രണ്ടു കൂട്ടാളികളും പോലീസ് പിടിയിലായി.

കൊടകര വാസുപുരം സ്വദേശി വെട്ടിക്കൽ റഷീദ് (44), പെരിന്തൽമണ്ണ മൂർക്കനാട് പള്ളിപ്പടി സ്വദേശി അത്താവീട്ടിൽ ജലാലുദ്ദീൻ (23), വെറ്റിലപ്പാറ ചിക്ലായി സ്വദേശി കളിക്കാട്ടിൽ ജോബിൻ (36) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം അറസ്റ്റുചെയ്തത്.

ഡിസംബർ 13-ന് രാത്രി വാടകയ്ക്ക്‌ വീട് എടുത്തുനൽകാമെന്നു പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുവന്ന് അതിരപ്പിള്ളിയിലെ റിസോർട്ടിലെത്തിച്ച് എംഡിഎംഎ കലർന്ന വെള്ളം കുടിക്കാൻ നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തുവെന്നാണ് കേസ്.

ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭിഷണിപ്പെടുത്തി യുവതിയുടെ സ്വർണമാലയും വളയും കവർന്നതായും കേസുണ്ട്. റഷീദാണ് മുഖ്യപ്രതി. ഇയാളെ സഹായിച്ചതിനാണ് മറ്റുള്ളവരെ അറസ്റ്റുചെയ്തത്. റഷീദ് 2016-ൽ അയ്യന്തോളിലെ ഫ്ളാറ്റിൽ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

കൊടകര, ഇരിങ്ങാലക്കുട, വലപ്പാട്, വെള്ളിക്കുളങ്ങര, തൃശ്ശൂർ വെസ്റ്റ്, വിയ്യൂർ പോലീസ്‌സ്റ്റേഷൻ പരിധികളിലായി കവർച്ച‍, വധശ്രമം, അടിപിടി, മോഷണം, തട്ടിപ്പ് എന്നീ കേസുകളിൽ റഷീദ് പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ജയിലിൽക്കഴിയവേ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിലും പ്രതിയാണ്. ജലാലുദ്ദീൻ രണ്ട് മോഷണക്കേസിലും കഞ്ചാവു കേസിലും പ്രതിയാണ്.

ചാലക്കുടി ഡിവൈഎസ്‌പി വി.കെ. രാജു, അതിരപ്പിള്ളി എസ്എച്ച്ഒ മനേഷ് പൗലോസ്, എസ്‌ഐ ഷിജു എഎസ്‌ഐമാരായ സിൽജോ, ഷിജോ, റെജി തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News