കൊച്ചി: ഒരു കാലത്ത് യുവാക്കളുടെ ഹരമായി മാറിയ എണ്‍പതുകളില്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ താരറാണിയായ വിലസിയ റാണിപത്മിനിയെ മലയാളികള്‍ മറക്കില്ല.റാണിപത്മിനി എന്ന യുവസുന്ദരി ക്രൂരമായി കൊല്ലപ്പെട്ടിട്ട് 36 വര്‍ഷം തികയുകയാണ് വരുന്ന ഒക്ടോബറില്‍. കൊല്ലപ്പെടുമ്പോള്‍ 24 വയസ് മാത്രമായിരുന്നു റാണിപത്മിനിക്ക്. പ്രശസ്തിയുടെ കൊടുമുടിയില്‍ ആയിരിക്കവേയാണ് നടിയുടെ മരണം.
42കാരിയായ അമ്മ ഇന്ദിരയൊടൊപ്പമാണ് റാണി പത്മിനി ക്രൂരമായി കൊല്ലപ്പെട്ടത്. ദക്ഷിണേന്ത്യന്‍ സിനിമാലോകത്തെ മുഴുവന്‍ നടുക്കിയ ക്രൂരകൊലപാതകവും റാണിപത്മിനിയെന്ന താരറാണിയുടെ മരണവും സിനിമാലോകത്ത് ഇന്നും നീറുന്ന ഓര്‍മയാണ്. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനുമായുള്ള റാണിയുടെ ബന്ധവും പണമിടപാടുകളുമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നും പറയപ്പെടുന്നുണ്ട്.
ഇന്നും ഞെട്ടലോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ക്രൂരകൊലപാതകത്തിന്റെ നാള്‍വഴികളിലൂടെ ഒന്ന് കടന്നുചെല്ലാം.
മദ്രാസിലെ അണ്ണാനഗറില്‍ ആണ് റാണിപത്മിനി ജനിച്ചത്. റാണിയുടെ അമ്മയായ ഇന്ദിരയുടെ സിനിമാ മോഹമാണ് മകളെയും സിനിമയില്‍ എത്തിക്കുന്നത്. തനിക്ക് നേടാന്‍ സാധിക്കാത്തത് തന്റെ മകള്‍ നേടണമെന്ന് അവര്‍ അധിയായി ആഗ്രഹിച്ചു. ഹിന്ദി സിനിമയില്‍ നായികയാകാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ അമ്മയും മകളും സിനിമാമോഹവുമായി മദ്രാസില്‍ എത്തി. എത്തിയയുടന്‍ തന്നെ അണ്ണാനഗറിലെ 18ാം നമ്പര്‍ അവന്യൂ എന്ന ആഡംബര ബംഗ്‌ളാവ് റാണിപത്മിനിയും അമ്മ ഇന്ദിരയും വാടകക്കെടുത്തു. പിന്നാലെ മൂന്ന് ജോലിക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ച് ഇവര്‍ പത്രത്തില്‍ ഒരു പരസ്യം നല്‍കി. ഇവിടെ നിന്നായിരുന്നു റാണിപത്മിനിയുടെ കറുത്ത ദിനങ്ങളുടെ എണ്ണം ആരംഭിച്ചത്.
റാണിപത്മിനിയുടെ പത്രപരസ്യം കണ്ട് മൂന്ന് പേര്‍ ജോലിക്കെത്തിയിരുന്നു. വാച്ച്മാന്‍, അടുക്കളക്കാരന്‍, ഡ്രൈവര്‍ എന്നീ തസ്തികകളിലേക്കായിരുന്നു അവര്‍ ആളെ തേടിയത്. പരസ്യം കണ്ട് ഡ്രൈവര്‍ ആയി ജോലി ലഭിക്കുന്നതിനായി ജപരാജ് എന്നൊരാള്‍ എത്തി. ഇയാള്‍ക്ക് ജോലി ലഭിച്ച് കൃത്യം ഒരുമാസം കഴിഞ്ഞപ്പോള്‍ വാച്ചര്‍ ആയി ജോലിനോക്കാന്‍ ലക്ഷ്മിനരസിംഹന്‍ എന്നൊരാളും എത്തി. കാര്‍ മോഷണ കേസില്‍ നിരവധി തവണ ശിക്ഷ അനുഭവിച്ചിട്ടുള്ള കുറ്റവാളിയായിരുന്നു ലക്ഷ്മിനരസിംഹന്‍. ജപരാജും ലക്ഷ്മിനരസിംഹനും സുഹൃത്തുക്കളായിരുന്നു. ഇവര്‍ക്ക് പിന്നാലെ ഗണേശന്‍ എന്നൊരാളും പാചകക്കാരനായി എത്തി.
അണ്ണാനഗറില്‍ താമസിച്ചുകൊണ്ടാണ് റാണിപത്മിനി തന്റെ സിനിമാ ജിവിതം ആരംഭിക്കുന്നത്. 1981 കഥയറിയാതെ എന്ന ചിത്രത്തിലൂടെയാണ് റാണിപത്മിനി സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. എന്നാല്‍ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നാലെ പുറത്തിറങ്ങിയ മുന്‍നിര താരങ്ങള്‍ അണിനിരന്ന സംഘര്‍ഷം എന്ന ചിത്രമാണ് റാണിപത്മിനിയുടെ തലവര മാറ്റുന്നത്. പി ജി വിശ്വംഭരന്റെ സംഘര്‍ഷത്തിലൂടെ റാണിപത്മിനി താരപദവിയിലേക്ക് ഉയര്‍ന്നു. പിന്നാലെ തമിഴ് തെലുങ്ക് സിനിമയുടെ നായികാ പദവിയും റാണിപത്മിനി സ്വന്തമാക്കി.
താരമൂല്യവും പണവും വര്‍ദ്ധിച്ചതോടെ താന്‍ താമസിച്ചിരുന്ന വാടക വീട് സ്വന്തമാക്കാന്‍ ഇവര്‍ ആഗ്രഹിച്ചു. ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് വീട് തരപ്പെടുത്തിത്തന്ന പ്രസാദ് എന്നയാളുമായി റാണിപത്മിനി ബന്ധപ്പെട്ടു. വീട് വാങ്ങാനുള്ള പണം കാശായി തന്നെ നല്‍കാമെന്നും അവര്‍ വാഗ്ദാനം ചെയ്തു. ഇത് മനസിലാക്കിയ ജപരാജ് റാണിയുടെ വീട്ടില്‍ കണക്കറ്റ പണവും സ്വര്‍ണവും ഉണ്ടായിരിക്കുമെന്ന് ഊഹിച്ചു. ഇത് സ്വന്തമാക്കുന്നതിനായി അമ്മയെയും മകളെയും കൊല്ലാന്‍ ഇയാള്‍ പദ്ധതിയിട്ടു. പദ്ധതി നടപ്പാക്കാന്‍ വാച്ച്മാനെയും പാചകക്കാരനെയും ഇയാള്‍ ഒപ്പം കൂട്ടി.
1986 ഒക്ടോബര്‍ 15ന് രാവിലെയാണ് റാണിപത്മിനിയും അമ്മയും അതിദാരുണമായി കൊല്ലപ്പെട്ടത്. രാത്രിയില്‍ അമിതമായി മദ്യപിക്കുന്ന ശീലം റാണിപത്മിക്കും അമ്മയ്ക്കും ഉണ്ടായിരുന്നു. അന്ന് രാത്രിയും അമ്മയും മകളും നന്നായി മദ്യപിച്ചു. ഇടയ്ക്ക് റാണിപത്മിനി അടുക്കളയിലേക്ക് പോയ തക്കം നോക്കി ഇന്ദിരയെ ജപരാജ് കുത്തിവീഴ്ത്തി. ഏകദേശം പത്തിലധികം കുത്തേറ്റ മുറിവുകള്‍ ഇവരുടെ മൃതദേഹത്തില്‍ ഉണ്ടായിരുന്നു. അമ്മയുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയ റാണിപത്മിനി കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ് ചോരയില്‍ കുളിച്ചുകിടക്കുന്ന അമ്മയെയാണ്. അപകടം മനസിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച റാണിപത്മിനിയെയും മൂവരും അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.
റാണിപത്മിനിയുടെ മാറിടത്തില്‍ 12 തവണ കുത്തേറ്റിരുന്നു. എന്നാല്‍ കൊലപാതക വിവരം പുറത്തറിഞ്ഞിരുന്നില്ല. നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന പ്രകാരം വീട് വാങ്ങുന്ന ഇടപാടിനായി ബ്രോക്കര്‍ പ്രസാദ് റാണിപത്മിനിയുടെ വീട്ടിലെത്തി. എന്നാല്‍ ബെല്ലടിച്ചിട്ടും ആരും തുറക്കാതിരുന്നതോടെ പ്രസാദ് മടങ്ങിപ്പോകാന്‍ ആരംഭിച്ചു. അതിനിടെയാണ് വല്ലാത്തൊരു ദുര്‍ഗന്ധം പ്രസാദിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കുളിമുറിയില്‍ ജീര്‍ണിച്ച നിലയില്‍ രണ്ട് ശവശരീരം. ഒന്നനക്കിയാല്‍ പോലും കഷ്ണങ്ങളായി വേര്‍പ്പെട്ടുപോകുമെന്ന നിലയിലായതിനാല്‍ കുളിമുറിയില്‍ തന്നെയായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്തിയത്.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഒരു കാറിന്റെ ഡിക്കിയില്‍ പൊതിഞ്ഞുകെട്ടിയായിരുന്നു മൃതദേഹങ്ങള്‍ കൊണ്ടുപോയത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ആരുമെത്തിയില്ല. ഒടുവില്‍ ചലചിത്ര പരിഷത്ത് ഏറ്റുവാങ്ങി മദ്രാസില്‍ത്തന്നെ സംസ്‌കരിക്കുകയായിരുന്നു.
കൊലപാതകത്തെത്തുടര്‍ന്ന് റാണിപത്മിനിയുടെ ഏഴുലക്ഷത്തോളം വിലവരുന്ന നിസാന്‍ കാര്‍ കാണാതായിരുന്നു. ഇതാണ് ഡ്രൈവറിലേയ്ക്ക് പൊലീസിന്റെ ശ്രദ്ധതിരിയാന്‍ കാരണമായത്. പിന്നാലെ മൂന്ന് പേരും അറസ്റ്റിലായി. ചെങ്കല്‍പ്പേട്ട് ജില്ലാ ജഡ്ജി മൂവര്‍ക്കും വധശിക്ഷ വിധിച്ചു. എന്നാല്‍ സുപ്രീം കോടതി ഇത് ജീവപര്യന്തമായി കുറച്ചു. 2017 ഡിസംബര്‍ 14നാണ് മദ്രാസ് ഹൈക്കോടതി ഒടുവിലായി പരിഗണിച്ചത്.
കൊല നടന്ന് മൂന്ന് പതിറ്റാണ്ടിന് ശേഷം ലക്ഷ്മിനരസിംഹനെ മോചിപ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി. ലക്ഷ്മിനരസിംഹന്റെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് നടപടി. ജയിലില്‍ കഴിയവേ ജപരാജ് മരണപ്പെട്ടിരുന്നു. ഗണേശന്‍ ജയില്‍ ചാടി രക്ഷപ്പെട്ടതായി ചില തമിഴ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.