‘മമ്മൂക്ക വേണ്ടന്ന് പറഞ്ഞാൽ പോലും ചിലപ്പോൾ ഞാൻ കൂടെ പോകും’ തുറന്ന് പറഞ്ഞ് രമേഷ് പിഷാരടി

കൊച്ചി:ലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്താൻ പിഷാരടിക്ക് സാധിച്ചിട്ടുണ്ട്. അഭിനേതാവ് മാത്രമല്ല, സംവിധായകനും ​ഗായകനും കൂടിയാണ് താനെന്ന് പിഷാരടി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ സജീവമായ പിഷാരടി പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. പ്രത്യേകിച്ച് പോസ്റ്റിന് താരം നൽകുന്ന ക്യാപ്ഷനുകൾ. അടുത്ത കാലത്തായി പലപ്പോഴും മമ്മൂട്ടിയ്ക്ക് ഒപ്പം നടക്കുന്ന പിഷാരടിയെ കാണാൻ സാധിക്കാറുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുമുണ്ട്. ഇക്കാര്യത്തെ പറ്റി പിഷാരടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

“മമ്മൂക്ക വേണ്ടന്ന് പറഞ്ഞാൽ പോലും ചിലപ്പോൾ ഞാൻ കൂടെ പോകും. ഇതിനെ ആത്മബന്ധം എന്നൊന്നും പറയാനാകില്ല. കൊവിഡ് സമയത്തും അല്ലാതെയും ​ഗാന​ഗന്ധർവ്വൻ ചെയ്ത സമയത്തിനും ശേഷം അല്പം കൂടി അദ്ദേഹത്തിനടുത്തേക്ക് പോകാൻ പറ്റുന്നു എന്നുള്ളത് മാത്രമെ ഉള്ളൂ.

മമ്മൂക്ക വരണ്ട എന്ന് പറഞ്ഞാൽ എനിക്ക് പോകാൻ പറ്റില്ല. അങ്ങനെ പറയിപ്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം എനിക്ക് ഉണ്ടല്ലോ”, എന്നാണ് രമേഷ് പിഷാരടിപറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് നടന്റെ പ്രതികരണം. 

മാളികപ്പുറം ആണ് രമേഷ് പിഷാരടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഉണ്ണി മുകുന്ദൻ നായികനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിഷ്ണു ശശി ശങ്കറാണ്. ‘കല്യാണി ‘എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.

സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, സമ്പത്ത് റാം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചു കഴിഞ്ഞു. ‘പഞ്ചവര്‍ണതത്ത’യാണ് രമേഷ് പിഷാരടി സംവിധാനം ചെയ്‍ത ആദ്യ ചിത്രം. ‘നോ വേ ഔട്ട് എന്ന ചിത്രത്തില്‍ നായകനായും രമേഷ് പിഷാരടി അടുത്തിടെ അഭിനയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News