രജനികാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെള്ളിയാഴ്ച ‘കരോടിഡ് ആര്‍ട്ടറി റിവാസ്‌കുലറൈസേഷന്‍’ എന്ന ശസ്ത്രക്രിയക്കാണ് വിധേയമാക്കിയതെന്നും താരം സുഖം പ്രാപിച്ചുവരുന്നതായും കാവേരി ആശുപത്രി പുറത്തിറക്കിയ മെഡികല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം താരം ആശുപത്രി വിടുമെന്നും അറിയിച്ചു.

തലവേദനയെ തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ടാണ് ചെന്നൈ ആല്‍വാര്‍പേടിലുള്ള കാവേരി ആശുപത്രിയില്‍ രജനികാന്തിനെ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ വിദഗ്ധ സമിതി പരിശോധിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.

തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോടിഡ് ധമനിയിലെ തടസം നീക്കുന്ന ശസ്ത്രക്രിയയാണ് കരോടിഡ് എന്‍ഡാര്‍ടറെക്ടമി. കഴുത്തിന്റെ ഭാഗത്ത് തുളയുണ്ടാക്കി ബാധിക്കപ്പെട്ട ധമനിയില്‍ പ്രവേശിച്ച് തടസപാളി നീക്കം ചെയ്യുന്നതാണ് രീതി.

വെള്ളിയാഴ്ച രാവിലെ മുതല്‍ കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. 50ഓളം പൊലീസുകാരെയാണ് സുരക്ഷാഡ്യൂടിക്കായി നിയോഗിച്ചിരിക്കുന്നത്. ആശുപത്രിയിലേക്ക് ആരാധകര്‍ തള്ളിക്കയറുന്നത് തടയാനാണ് നടപടി. കൂടാതെ ആശുപത്രിയിലേക്ക് എത്തുന്ന എല്ലാവരേയും സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് അകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News